ഇൻഡോർ : മക്കളെ നിർബന്ധിച്ച് ഭിക്ഷാടനത്തിനയച്ച യുവതിക്കെതിരെ കേസെടുത്ത് പോലീസ്. രാജസ്ഥാൻ സ്വദേശിനിയായ 40 വയസുകാരി ഇന്ദ്രാ ബായ് ആണ് തന്‍റെ മക്കളുമായി ഭിക്ഷാടനത്തിനിറങ്ങിയത്. 45 ദിവസം കൊണ്ട് ഇവർ സമ്പാദിച്ചത് 2.5 ലക്ഷം രൂപയാണെന്ന് പോലീസ് പറയുന്നു. അഞ്ച് മക്കളുള്ള യുവതി ഇതിൽ എട്ട് വയസ്സുള്ള മകളെയും രണ്ട് ആൺമക്കളെയും കൊണ്ടാണ് ഇൻഡോറിലെ തെരുവിൽ ഭിക്ഷ യാചിക്കാൻ എത്തിയിരുന്നത്. മക്കളെ കൊണ്ട് ഭിക്ഷയെടുപ്പിച്ച് ഇവർ വലിയ സമ്പാദ്യമുണ്ടാക്കിയതായി പോലീസ് കണ്ടെത്തി. നഗരത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന 150 ഓളം പേരുടെ സംഘത്തിലെ അംഗമാണ് യുവതിയെന്നും യുവതിയുടെ കുടുംബത്തിന് രാജസ്ഥാനിൽ ഭൂമിയും ഇരുനില വീടും ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇൻഡോർ-ഉജ്ജയിൻ റോഡിലെ ലുവ്-കുഷ് ഇന്‍റർ സെക്‌ഷനിൽ ചെറിയ കുട്ടികളെകൊണ്ട് ഭിക്ഷയെടുപ്പിക്കുന്ന് കണ്ടാണ് പ്രവേഷ് എന്ന എൻജിഒ വിവരം പോലീസിൽ അറിയിക്കുന്നത്. തുടർന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയിൽ ഇവരുടെ ഭാണ്ഡത്തിൽ നിന്നും 19,200 രൂപ പണം കണ്ടെത്തി.
കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ താൻ ഭിക്ഷയായി 2.5 ലക്ഷം രൂപ സമ്പാദിച്ചതായും അതിൽ ഒരു ലക്ഷം രൂപ ഭർത്താവിന് അയച്ചുകൊടുത്തതായും 50,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായും സ്ഥിര നിക്ഷേപ പദ്ധതികളിൽ (എഫ്ഡി) 50,000 രൂപ നിക്ഷേപിച്ചതായും ഇന്ദ്ര മൊഴി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവിന് ഇന്ദ്ര ഒരു ബൈക്ക് വാങ്ങി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുന്നത്. എട്ട് വയസുകാരിയായ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാക്കിയിരിക്കുകയാണ്. ഭിക്ഷാടനത്തിനിടെ പോലീസിനെ കണ്ട് ഇവരുടെ ഒമ്പതും പത്തും വയസ്സുള്ള ആൺ മക്കൾ ഓടി രക്ഷപെട്ടു. ഇവർക്കായി പോലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ മറ്റ് രണ്ടു മക്കൾ രാജസ്ഥാനിലാണ്. യുവതിയെക്കുറിച്ചും ഭിക്ഷാടന സംഘത്തെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുട്ടികളെ ഭിക്ഷാടനത്തിന് നിർബന്ധിക്കുന്ന സംഘങ്ങൾക്കെതിരെ നടപടിയിടെുക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.





























