ടെഹ്റാൻ : ഇറാനിൽ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച കുർദ്ദിഷ് യുവതി മഹ്സ അമിനിയുടെ അമ്മാവന് അഞ്ച് വർഷവും നാല് മാസവും തടവ് ശിക്ഷ ലഭിച്ചെന്ന് റിപ്പോർട്ട്. ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിലാണ് നടപടിയെന്ന് അവകാശ സംഘടനകൾ പറഞ്ഞു. സർക്കാർ വിരുദ്ധ പ്രചാരണം, പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ അപമാനിക്കൽ, ആഭ്യന്തര സുരക്ഷ ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തത് തുടങ്ങിയവയാണ് ചുമത്തിയ കുറ്റങ്ങൾ. കഴിഞ്ഞ സെപ്റ്റംബറിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇറാനിൽ വൻ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവച്ചതാണ് 22കാരിയായ മഹ്‌സയുടെ മരണം.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പോലീസിന്റെ അറസ്റ്റിലായ മഹ്സയ്ക്ക് കസ്റ്റഡിയിലിരിക്കെ തലയ്‌ക്ക് ക്ഷതമേറ്റു. അബോധാവസ്ഥയിലായ മഹ്സ, ചികിത്സയിലിരിക്ക 2022 സെപ്തംബർ 16നാണ് മരിച്ചത്. കസ്റ്റഡിയിൽ വച്ച് തലയ്ക്കേറ്റ മർദ്ദനമാണ് മരണകാരണമെന്ന് ആരോപണമുയർന്നു. പിന്നാലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി ഭരണകൂടത്തിനെതിരെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരിന്നു.





























