കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിൽ കൂടുതൽ അറസ്റ്റ് ഉടനെന്ന് പോലീസ്. നടത്തിപ്പുകാരിക്ക് ഒപ്പം ഉണ്ടായിരുന്ന വ്യക്തി വിദേശത്തെന്നും പോലീസ് പറഞ്ഞു. നടക്കാവ് പോലീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മലാപറമ്പിലെ സെക്സ്റാക്കറ്റ് റെയ്ഡിന് പിന്നാലെ കൂടുതൽ പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അറസ്റ്റിലേക്ക് നീങ്ങുകയാണെന്നും പോലീസ് വ്യക്തമാക്കി. അപ്പാട്മെൻ്റ് വാടകയ്ക്ക് എടുത്ത സ്ത്രീക്ക് ഒപ്പം ഉണ്ടായിരുന്ന വ്യക്തി വിദേശത്താണ് എന്നതാണ് പോലീസ് പറയുന്നത്. പിടിയിലായത് വയനാട് സ്വദേശി ബിന്ദുവാണ്.
മുൻപും സെക്സ് റാക്കറ്റ് കേസിലെ പ്രതിയാണെന്നും 2022 ൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായിരുന്നു എന്നും പോലീസ് പറഞ്ഞു. വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയതിനാണ് അന്ന് അറസ്റ്റിലായത്. പിടിയിലായ നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യും. 3 പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാം എന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യത്തിൽ വിട്ടത്. വാടകക്ക് എടുത്ത അപ്പാർട്ട്മെൻ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ 9 പേരെ വെള്ളിയാഴ്ചയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.





























