കൊച്ചി : പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ 31.2 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കേരളത്തിലും തമിഴ് നാട്ടിലും ആന്ധ്രയിലുമുള്ള ആസ്തികളാണ് കണ്ടുകെട്ടിയത്. 14 കോടി രൂപയുടെ സ്വർണ്ണം, 10 കാറുകൾ, കേരളത്തിലും തമിഴ് നാട്ടിലുമുള്ള ഭൂമി എന്നിവ അടക്കമാണ് കണ്ടുകെട്ടി ഉത്തരവിറക്കിയത്. കമ്പനി ഉടമ തോമസ് ഡാനിയേൽ, മകൾ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മകള്‍ റിയ എന്നിവരെ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി ഇടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും വിദേശത്ത് അടക്കം നിരവധി നിക്ഷേപങ്ങളുണ്ടെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. 2000 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണക്കാക്കുന്നുണ്ട്. ഇവരുടെ ബിനാമി നിക്ഷേപങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഇഡി യുടെ അന്വേഷണം ശക്തമാകുകയാണ്. എസ്.എഫ്.ഐ.ഓ, സി.ബി.ഐ എന്നീ കേന്ദ്ര ഏജന്‍സികളും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വിദേശത്തേക്ക് അനധികൃതമായി കടത്തിയിരിക്കുന്ന പണം തിരിച്ചെത്തിക്കാനുള്ള ശ്രമവും ഉണ്ടാകും. ഇന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിന്റെ സഹായവും തേടിയിട്ടുണ്ട്. തട്ടിപ്പിനിരയായ നിക്ഷേപകര്‍ ശക്തമായ നിയമനടപടിയുമായി നീങ്ങുകയാണ്.
പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയുടെ ചെയര്‍പേഴ്സന്‍ തോമസ് ദാനിയേലിന്റെ മാതാവ് മേരിക്കുട്ടി ദാനിയേലിനെ അറസ്റ്റ് ചെയ്യിക്കുവാനുള്ള നടപടികള്‍ അഭിഭാഷകര്‍ ആരംഭിച്ചു. ഇവര്‍ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ മകള്‍ക്കൊപ്പം താമസിക്കുകയാണ്. മകളുടെ ഭര്‍ത്താവ് വര്‍ഗീസ് പൈനാടത്തിനും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് സൂചന. നിയമനടപടികള്‍ കൂടുതല്‍ ശക്തമാകുന്നതോടെ നിക്ഷേപകരുടെ പണം മടക്കിനല്കുവാന്‍ പ്രതികള്‍ നിര്‍ബന്ധിതരാകും.