പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടിട്ടുള്ള പോലീസിൻ്റെ അന്വേഷണം തുടരുകയാണ്. ഇതുവരെ 2600 കോടി രൂപ തട്ടിപ്പാണ് പോപ്പുലർ റോയിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് നടത്തിയത് എന്നാണ് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. പരാതി നൽകാത്ത നിരവധി പേർ ഇനിയും ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് പത്തനംതിട്ട എസ് പി കെ ജി സൈമൺ കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. ഇവരെ തേടി പിടിച്ച് പോലീസ് എത്തിയപ്പോൾ പരാതി നൽകാൻ ഇവർക്ക് താൽപര്യമില്ല എന്നാണ് പോലീസിനോട് ഇവർ വ്യക്തമാക്കിയത്. എന്നാൽ ചിലർ പോലീസിനോട് സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല.
നിക്ഷേപം ഉണ്ടെന്നോ തുക എത്രയെന്നോ പോലും വെളിപ്പെടുത്താൻ കഴിയാത്ത നിക്ഷേപകരാണ് പോപ്പുലർ ഫിനാൻസിൽ കൂടുതലായി ഉള്ളത്. ഇതിൽ മതമേലധ്യക്ഷന്മാർ, സിനിമ മേഖലയിലെ ഒട്ടനവധി പേർ രാഷ്ട്രീയക്കാർ തുടങ്ങി നിരവധി ആളുകളുണ്ട്. വലിയതോതിൽ നിക്ഷേപത്തട്ടിപ്പിന് ആസൂത്രണം ചെയ്യാൻ ഫിനാൻസ് ഉടമകളെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിൽ ഒന്നും ഇതായിരുന്നു. ഇത്തരം നിക്ഷേപങ്ങളെ സംബന്ധിച്ച പണം കണ്ടെത്തിയാലും നിയമപരമായി ചോദ്യം ചെയ്യാൻ കഴിയില്ലെന്ന ഉറപ്പ് പോപ്പുലർ ഫിനാൻസ് ഉടമകൾക്കുണ്ടായിരുന്നു. ഈ ആത്മവിശ്വാസമാണ് തട്ടിപ്പ് നടത്താനുള്ള ധൈര്യം പകർന്നത്.
കോടിക്കണക്കിന് രൂപ ഫിനാൻസിൽ നിക്ഷേപിച്ചവരെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പോലീസ് ശേഖരിച്ചു കഴിഞ്ഞു. ഈ ആളുകളുടെ പണത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ചുമതല എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനായതിനാൽ കോടി കണക്കിന് രൂപ പോപ്പുലർ ഗ്രൂപ്പിൽ നിക്ഷേപിച്ചെങ്കിലും പരാതി നൽകാൻ കഴിയാത്ത ആളുകളുടെ വിവരങ്ങൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നേരിട്ട് അന്വേഷിക്കും. ഇവരെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പോലീസ് എൻഫോഴ്സ് ഡയറക്ടറേറ്റിന് കൈമാറി.
ഇവർ നിക്ഷേപിച്ച പണം എവിടെ നിന്ന് ലഭിച്ചു, നിക്ഷേപിച്ച പണത്തിൻ്റെ സോഴ്സ്, എന്താണ് പരാതി നൽകാൻ തയ്യാറാകാത്തത് തുടങ്ങിയ കാര്യങ്ങളായിരിക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ഇതിന് വ്യക്തമായ മറുപടിയും തെളിവും നൽകാൻ തയ്യാറാവാത്ത നിക്ഷേപകർ കേസിൽ പ്രതികളാകുകയും ചെയ്യും.































