റാന്നി : റാന്നിയിലെ ഹെഡ് പോസ്റ്റ് ഓഫീസ് ക്വാർട്ടേഴ്‌സ് കാടുമൂടിയ നിലയിൽ. റാന്നി പോസ്റ്റൽ സർക്കിളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് താമസിക്കുവാൻ വേണ്ടിയുള്ള കെട്ടിടമാണ് ഇപ്പോൾ വാസയോഗ്യമല്ലാത്ത തരത്തിൽ കാടു മൂടി നശിക്കുന്നത്. മുൻപ് ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥർ പുറം ജില്ലക്കാരണെങ്കിൽ കുടുബസമേതം താമസിക്കാൻ സൗകര്യം ഉണ്ടായിരുന്നതാണ് ഇപ്പോൾ അനാഥമായിരിക്കുന്നത്. പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ കേന്ദ്ര സർക്കാരിന്റ സ്ഥിരം ജീവനക്കാരും ഇഡി വിഭാഗക്കാരും ഉള്ളതിൽ സ്ഥിരം ജീവനക്കാരായിരുന്നു കൂടുതലും ജില്ലക്ക് പുറത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇഡി വിഭാഗക്കാരും സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നുമെത്തി ജോലി ചെയ്യുന്നുണ്ട്. ഈ അവസ്ഥയിൽ നിലവിലുള്ള കെട്ടിടം കൂടാതെ കൂടുതൽ ജീവനക്കാർക്ക് താമസ സൗകര്യം വേണ്ടിടത്താണ് നിലവിലുള്ള കെട്ടിടം ഒഴിഞ്ഞുകിടക്കുന്നത്.
15 വർഷങ്ങൾക്ക് മുൻപ് അഞ്ചിലധികം ജീവനക്കാർ കുടുബത്തോടോപ്പവും, അല്ലാതെയും, കഴിഞ്ഞിരുന്നു. ഇപ്പോൾ അഞ്ചു വർഷമായി ആരും താമസിക്കാൻ ഇല്ലാത്തവസ്ഥയാണ്. ഹെഡ് പോസ്റ്റോഫീസിന്റ പിന്നിലായി പണി കഴിപ്പിച്ച ഈ കെട്ടിടത്തിൽ താമസക്കാരില്ലാത്തതു കാരണം സാമൂഹ്യ വിരുദ്ധർ താവളമാക്കാറുണ്ടന്നും നാട്ടുകാർ പറയുന്നുണ്ട്. ലക്ഷങ്ങൾ മുടക്കി സർക്കാർ പണി കഴിപ്പിച്ച ഈ കെട്ടിടം സംരക്ഷിച്ച് ജീവനക്കാർക്ക് താമസ സൗകര്യം ഉണ്ടാക്കണമെന്നാണ് ജീവനക്കാരുടേയും നാട്ടുകാരുടേയും ആവിശ്യം.