പത്തനംതിട്ട: കോവിഡ് സാഹചര്യം മൂലം നാട്ടിൽ എത്തിയ പ്രവാസികൾക്ക് മടക്കയാത്രയ്ക്ക് വിമാന കമ്പനികൾ ഈടാക്കുന്ന വർദ്ധിപ്പിച്ച തോതിലുള്ള യാത്രാ നിരക്ക് പിൻവലിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കേന്ദ്ര സർക്കാരിനോടും എയർ ഇന്ത്യാ ഉൾപ്പെടെയുള്ള വിമാന കമ്പനി അധികൃതരോടും ആവശ്യപ്പെട്ടു.
സാധാരണ സീസണിൽ ഈടാക്കുന്നതിന്റെ ആറിരട്ടിയിലധികം യാത്രാകൂലി ഈടാക്കി സ്വദേശത്തും വിദേശത്തുമുള്ള വിമാന കമ്പനികൾ പ്രവാസികളെ കൊള്ളയടിക്കുകയാണെന്നും ഇത് അവസാനിപ്പിക്കുവാൻ അടിയന്തിര ഇടപെടൽ നടത്തണമെന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി, സിവിൽ ഏവിയേഷൻ സെക്രട്ടറി, എയർ ഇന്ത്യാ സിഎംഡി എന്നിവർക്കയച്ച നിവേദനത്തിൽ സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വന്ദേ ഭാരത് മിഷന് സന്നദ്ധ സംഘടനകൾ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങളെക്കാൾ കൂടുതൽ നിരക്ക് ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്തിരുന്നു. ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിക്കായി മടങ്ങിപോകുന്നവരിൽ നിന്നും യാതൊരു നീതീകരണവും കൂടാതെ കൂടുതൽ യാത്രാ നിരക്ക് ഈടാക്കുന്നത് കടുത്ത വഞ്ചനയാണെന്ന് പ്രവാസി കോൺഗ്രസ് കുറ്റപ്പെടുത്തി.
യാത്ര റദ്ദാക്കിയവർക്ക് വിമാന കമ്പനികൾ മടക്കി നൽകുവാനുള്ള ടിക്കറ്റ് നിരക്ക് എത്രയും വേഗം തിരികെ നൽകണമെന്നും വിദേശരാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുകയും വേണം.ജോലിയും വരുമാനവും നഷ്ടപ്പെട്ട് തിരികെ എത്തിയിട്ടുള്ള പ്രവാസികളെ പുനരധിവസിപ്പിക്കുവാനും മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്ക് മതിയായ സാമ്പത്തിക സഹായം ലഭ്യമാക്കുവാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു.