റിയാദ്: രാജ്യത്തുടനീളം മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന നടത്താൻ മക്ക, മദീന ഹറമുകളുടെ സൂക്ഷിപ്പുകാരൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തതായി സൗദി രാജകൊട്ടാരത്തിൽനിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കി. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യ അനുസരിച്ച് പ്രാർഥന നടത്തണമെന്നാണ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് ആഹ്വാനം ചെയ്തിട്ടുള്ളത്. ഉമ്മുൽ-ഖുറ കലണ്ടർ പ്രകാരം ഹിജ്‌റ വർഷം 1445 റജബ് മാസത്തിലെ 20-ാം തീയതിക്കു തുല്ല്യമായ അടുത്ത വ്യാഴാഴ്ചയാണ് രാജ്യത്തുടനീളം മഴക്കുവേണ്ടിയുള്ള പ്രാർഥന നടത്തേണ്ടത്.
മഴപെയ്യാൻ താമസം നേരിടുമ്പോൾ പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് മഴക്കുവേണ്ടിയുള്ള ഇസ്തിസ്ഗ പ്രാർഥന നടത്താറുണ്ട്. പ്രഭാരത്തിൽ സുബ്ഹി നമസ്‌ക്കാര ശേഷമാണ് മഴക്കുവേണ്ടിയുള്ള പ്രാർഥന നടത്താറുള്ളത്. സൗദിയിലെ വിവിധ പള്ളികൾ, യൂണിവേഴ്‌സിറ്റി അടക്കമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇസ്തിസ്ഗ പ്രാർഥന സംഘടിപ്പിച്ച് വരാറുണ്ട്.





























