പട്ന : ബിഹാറിലെ പട്നയിൽ ഗർഭിണിയായ യുവതിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. അബോധാവസ്ഥയിലായ 24 കാരിയെ പട്ന ജംങ്ഷൻ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചാണ് പ്രതികൾ മുങ്ങിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിശാൽ, അങ്കിത് എന്നീ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന് പുറത്തേക്ക് നടക്കാനിറങ്ങിയ യുവതിയോട് സമീപവാസികളായ രണ്ട് പേർ അപമര്യാദമായായി പെരുമാറുകയായിരുന്നു. തുടർന്ന് ഇവർ യുവതിയെ ബലംപ്രയോഗിച്ച് സമീപമുള്ള പാടത്തേക്ക് കൊണ്ടുപോയി. മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തിയ ശേഷം മൂന്ന് പേരും ചേർന്ന് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
പീഡനം ചെറുക്കാൻ ശ്രമിച്ച യുവതിയെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ സമീപമുള്ള റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. പിന്നീട് യുവതിയുടെ ശബ്ദം കേട്ടെത്തിയ റെയിൽവേ പോലീസാണ് ഇവരെ വനിതാ പോലീസ് സ്റ്റേഷനിലേക്കെത്തിച്ചത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കേസിലെ മൂന്നാമത്തെ പ്രതിയെ കണ്ടെത്താനുള്ള തെരച്ചിൽ പോലീസ് തുടരുകയാണ്.