ന്യൂഡൽഹി : ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് (ഇഡി) പുറത്തുവിട്ട കുറ്റപത്രത്തിൽ നടിക്കെതിരെ നിരവധി കുറ്റങ്ങൾ. ആളുകളെ വഞ്ചിച്ചതിൽ അഗ്രഗണ്യ തട്ടിപ്പു കേസിലെ മുഖ്യ ആസൂത്രക തട്ടിപ്പു നടന്ന സമയത്തു സംഭവത്തിൽ നിരപരാധിയെന്ന് അഭിനയിച്ചു ആളുകളെ കബളിപ്പിച്ചു എന്നിവയാണ് ഇഡി ലീനയ്‌ക്കെതിരെ കുറ്റപത്രത്തിൽ നടത്തിയ നിരീക്ഷണങ്ങൾ.
കേസുമായി ബന്ധപ്പെട്ട് ആരെങ്കിലും ലീനയെ സമീപിച്ചാൽ ഉത്തരവാദിത്തം മുഴുവനും സുകാഷിന്റെ ആണെന്നു വരുത്തി തീർക്കും. തുടർന്നു സുകാഷിനെ സമീപിക്കും. ലീന ബുദ്ധിമുട്ടിലാണെന്നു തിരിച്ചറിഞ്ഞ് എല്ലാ ഉത്തരവാദിത്തവും സുകാഷ് ഏറ്റെടുക്കും. കേസിൽ മറ്റു പ്രതികളായ അരുൺ മുത്തു, ആനന്ദ് മൂർത്തി, ജഗദിഷ് എന്നിവർ പണം തട്ടിപ്പു കേസിൽ ലീന ഭീഷണിപ്പെടുത്തിയതായി സമ്മതിച്ചു- കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
കേസിൽ തെളിവുകൾ നിരത്തിയിട്ടും കുറ്റം സമ്മതിക്കാതെ നുണകൾ ആവർത്തിച്ചു. സുകാഷ് അറസ്റ്റിലായെന്നത് അറിഞ്ഞയുടൻ തെളിവുകൾ ഡിലീറ്റ് ചെയ്‌തു. പണം തട്ടിപ്പിനെ കുറിച്ചു തനിക്കൊന്നുമറിയില്ലെന്നു പണം തന്നവരോടു നുണകൾ പറഞ്ഞു- ഇവയാണ് ലീനയ്‌ക്കെതിരെ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയ മറ്റ് ആരോപണങ്ങൾ. വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ചു കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണു ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീനയും. വായ്പാതട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്നു 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും അറസ്റ്റിലായത്.
മറ്റൊരു കേസില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകാഷിന്റെ തട്ടിപ്പ്. ജയിലിനു പുറത്തു സുകാഷിന്റെ ഇടപാടുകളില്‍ പങ്കുണ്ടെന്നു വ്യക്തമായതോടെ ലീനയും അറസ്റ്റിലായി. റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര എന്നീ സിനിമകളിൽ ലീന അഭിനയിച്ചിട്ടുണ്ട്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 മേയിൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.
































