ബീഹാർ : ആര്‍ജെഡിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്‍ജെഡി ഭരണകാലത്ത് ബീഹാറില്‍ ദാരിദ്ര്യവും കുടിയേറ്റവുമായിരുന്നു മുഖമുദ്ര എന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. ലാലു പ്രസാദ് യാദവ് ബി ആര്‍ അംബേദ്കരെ അപമാനിച്ചു എന്നും മോദി പറഞ്ഞു. ബീഹാറിലെ സിവാന്‍ ജില്ലയിലെ എന്‍ഡിഎ റാലിയില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. ജനങ്ങളുടെ പ്രശ്‌നം അവഗണിക്കുകയാണ് എന്‍ഡിഎ ചെയ്യുന്നത് എന്നായിരുന്നു ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവിന്റെ മറുപടി. ബീഹാറില്‍ ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി റാലി അഭിസംബോധന ചെയ്തത്. ലാലുപ്രസാദ് യാദവിന്റെ ബി ആര്‍ അംബേദ്കര്‍ ചിത്രവുമായി ബന്ധപ്പെട്ട വിവാദവും പ്രധാനമന്ത്രി പരാമര്‍ശിച്ചു. അംബേദ്കറുടെ ചിത്രത്തോട് ആര്‍ ജെ ഡി കാണിച്ചത് രാജ്യം മുഴുവന്‍ കണ്ടതാണ്. പിന്നോക്ക വിഭാഗങ്ങളോടും ദളിതരോടും ഈ കൂട്ടര്‍ക്ക് ബഹുമാനം ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ജെഡിയും കോണ്‍ഗ്രസും അംബേദ്കറുടെ ചിത്രം അവരുടെ കാലില്‍ പ്രതിഷ്ഠിക്കുമ്പോള്‍ താന്‍ അത് ഹൃദയത്തില്‍ കൊണ്ടുനടക്കുന്നു എന്നും നരേന്ദ്രമോദി. ആര്‍ജെഡിയും കോണ്‍ഗ്രസും കുടുംബത്തോടൊപ്പം കുടുംബത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നുവെന്നും മോദി പരിഹസിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരാണ് ബീഹാറില്‍ വികസനം സാധ്യമാക്കിയതെന്നും നരേന്ദ്രമോദി പറഞ്ഞു. 1000 കൊടി രൂപയുടെ വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി ബീഹാറില്‍ തുടക്കം കുറിച്ചു. പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. മോദിയുടെ ഓരോ സന്ദര്‍ശനത്തിനും ജനങ്ങളുടെ പോക്കറ്റിലെ പൈസയാണ് ഉപയോഗിക്കുന്നത് എന്ന് തേജസവി യാദവ്. ബീഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പോരും മുറുകുകയാണ്.





























