ഡൽഹി : തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് ഡൽഹിയിലെത്തും. വൈകിട്ട് 4:30-ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ഇരുവരും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച നടക്കുക. കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സമയം തേടിവരികയായിരുന്നു. ഈ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ സമയം ലഭ്യമാകാത്തതിനെ തുടർന്ന് യാത്ര ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. തമിഴ്‌നാട്-കർണാടക അതിർത്തിയിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടകത്തിന്റെ നീക്കം തള്ളിക്കളയണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടും.
തമിഴ്‌നാടിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം സംബന്ധിച്ച കാര്യങ്ങളും ചർച്ചയിൽ ഉന്നയിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിവരം. മുൻ സർക്കാരിന്റെ കാലത്ത് കേന്ദ്രവും തമിഴ്‌നാടും തമ്മിൽ നിലനിന്നിരുന്ന നിരന്തരമായ രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കി, കേന്ദ്രവുമായി ഒരു സൗഹാർദ്ദപരമായ ബന്ധം കെട്ടിപ്പടുക്കാനുള്ള ശ്രമമാകും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുക. പ്രധാനമന്ത്രിയെ കണ്ടതിനുശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണുന്നതിനായി സി. ജോസഫ് വിജയ് സമയം തേടിയിട്ടുണ്ട്. എന്നാൽ ഈ കൂടിക്കാഴ്ച ഇന്നുണ്ടാകാൻ സാധ്യതയില്ലെന്നും നാളെയായിരിക്കും നടക്കുകയെന്നുമാണ് റിപ്പോർട്ടുകൾ.






























