ഡൽഹി : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ നിയമസാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസിൽ വിധി പ്രസ്താവിക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെ സുപ്രീം കോടതിയിൽ നിന്നും വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, രാഷ്ട്രീയ പ്രവർത്തകരായ യോഗേന്ദ്ര യാദവ്, മഹുവ മൊയിത്ര, കെ.സി. വേണുഗോപാൽ തുടങ്ങിയവരാണ് പരിഷ്കരണ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതും, ഈ നടപടി ഭരണഘടനാ വിരുദ്ധമാണോ എന്നതുമാണ് കോടതി പ്രധാനമായും പരിശോധിച്ചത്. കഴിഞ്ഞ ജനുവരി 29-നാണ് കേസിൽ വാദം പൂർത്തിയായ ശേഷം വിധി പറയാനായി മാറ്റിവെച്ചത്. വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഏതാണ്ട് പൂർത്തിയായി വരുന്ന സമയത്താണ് ഈ നിർണായക വിധി വരുന്നത് എന്നത് ശ്രദ്ധേയമാണ്.






























