ദില്ലി: വിദ്യാർത്ഥികളെ വലച്ച് സിബിഎസ്ഇയുടെ ഓണ്‍ സ്ക്രീൻ മാർക്കിംഗ്. മൂല്യനിർണയ പിഴവിൽ 200 ലധികം പരാതികളാണ് സിബിഎസ്ഇക്ക് ഇതുവരെ ലഭിച്ചത്. മൂല്യനിർണയത്തിൽ സംഭവിച്ചത് വലിയ പിഴവുകളെന്നാണ് പരാതി. പല വിദ്യാർത്ഥികളുടെയും ഉത്തരകടലാസുകള്‍ മുഴുവനായി സ്കാൻ ചെയ്തിട്ടില്ല. മാർക്ക് നൽകിയതിലും വലിയ അലംഭാവമാണ് ഉണ്ടായിരിക്കുന്നത്. പരാതി നൽകാൻ കേന്ദ്രീകൃത സംവിധാനമില്ലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ. സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനെതിരായി പരാതികള്‍ കുന്നുകൂടുകയാണ്.
പ്രശ്നം പരിഹരിച്ചെന്ന് സിബിഎസ്ഇ ആവർത്തിക്കുമ്പോഴും ലഭിച്ച ഉത്തരകടലാസുകളിൽ പേജുകൾ പൂർണ്ണമായി ഇല്ലെന്ന പരാതിയുമായി കേരളത്തിൽ നിന്നടക്കം വിദ്യാർത്ഥികൾ രംഗത്തെത്തി. പേജുകൾ പലതും സ്കാനിംഗില്‍ നഷ്ടപ്പെട്ടെന്നാണ് വിദ്യാർത്ഥികളുടെ പരാതി. അതേസമയം, ഉത്തര കടലാസിന്റെ പകർപ്പ് മാറി നല്‍കിയതിലെ വീഴ്ച സിബിഎസ്ഇ സമ്മതിച്ചു.






























