ന്യൂഡല്‍ഹി : യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ എത്തിച്ചതിന് ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യൻ രക്ഷാ ദൗത്യത്തിൽ 9 നേപ്പാൾ, ടുണീഷ്യൻ വിദ്യാർത്ഥികളെയും നാട്ടിലെത്തിച്ചു. അതേസമയം റഷ്യ-യുക്രൈൻ യുദ്ധത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ തയാറെന്ന് ചൈന അറിയിച്ചു. ജർമ്മൻ ചാൻസലർ ഒലാഫ് സ്‌കോൾസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ വെർച്വൽ ചർച്ചയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ആണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
നിലവിലെ സാഹചര്യം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജിൻപിങ് അഭിപ്രായപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി. ഫ്രാൻസും ജർമ്മനിയും യൂറോപ്യൻ യൂണിയനുമായും ഇക്കാര്യത്തിൽ ആശയവിനിമയം തുടരുന്നുണ്ടെന്നും അന്താരാഷ്‌ട്ര സമൂഹത്തിന് വേണ്ടി ചൈന ഒരുമിച്ച് നിൽക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ആരുടെയും താൽപര്യത്തിന് വിധേയമായിട്ടല്ല പൊതുവായ താൽപര്യം മുൻനിർത്തിയുളള ചർച്ചകളാണ് ലക്ഷ്യമിടുന്നതെന്നും ഷീ ജിൻപിങ് വ്യക്തമാക്കി.






























