തിരുവനന്തപുരം : പൃഥ്വിരാജ് നായകനായ കടുവ സിനിമയിലെ വിവാദ സംഭാഷണം ഒഴിവാക്കി. ഇന്ന് രാത്രി പ്രിന്റ് മാറ്റുമെന്ന് പൃഥ്വിരാജ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമർശം വന്നതിൽ ഖേദം രേഖപ്പെടുത്തി പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും രംഗത്തെത്തിയിരുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നാണ് ഷാജി കൈലാസ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.
ആ സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായപൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറ അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണെന്നും ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
വിവേക് ഒബ്‍റോയ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തോട് പൃഥ്വിരാജിന്റെ നായക കഥാപാത്രം പറയുന്ന ഡയലോഗാണ് വിവാദമായത്. നമ്മള്‍ ചെയ്ത് കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോള്‍ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നതാണ് ഡയലോഗ്. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിക്കുന്നതാണ് പരാമര്‍ശമെന്ന് പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. മാപ്പ് കൊണ്ടും പ്രശ്നം തീരാത്ത സാഹചര്യത്തിലാണ് സംഭാഷണം പൂർണ്ണമായും നീക്കം ചെയ്യാനുള്ള അപേക്ഷ സെൻസർ ബോർഡിന് നൽകാൻ അണിയറപ്രവർത്തകർ തീരുമാനിക്കുന്നത്. ഓരോ രംഗം മാറ്റണമെങ്കിലും സെൻസർ ബോർഡിന്റെ അനുമതി വേണം എന്നാണ് ചട്ടം. ഇന്ന് തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.