തൃശൂർ : പാലക്കാട് – തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. പന്നിയങ്കര ടോൾ പ്ലാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം. 50 ട്രിപ്പുകൾക്ക് പതിനായിരത്തി അഞ്ഞൂറ് രൂപയാണ് ടോൾ കടക്കാൻ സ്വകാര്യ ബസുകൾ നൽകേണ്ടി വരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ബസുടമകളുടെ വാദം.
150 ഓളം ബസുകളാണ് പണിമുടക്കിൽ പങ്കെടുക്കുക. ടോൾ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടോൾ പ്ലാസയ്ക്ക് മുന്നിൽ ബസ് ജീവനക്കാരും ഉടമകളും നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിവ് തുടങ്ങിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ചെറിയതോതിൽ പ്രതിഷേധം ഉണ്ടായിരുന്നു.
ബസുകൾ ട്രാക്കിൽ നിർത്തിയിട്ടും പിന്നീട് ആളുകളെ ഇറക്കി വിട്ടും സ്വകാര്യ ബസുകൾ പ്രതിഷേധിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്.
വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ് നിരക്ക്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.































