തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായതായി ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ സമിതി രൂപീകരിച്ചു. മുൻ ഡിജിപി കെ. പത്മകുമാർ ചെയർമാനായും മുൻ NATPAC ഡയറക്ടർ ഡോ. ബി.ജി. ശ്രീദേവി വൈസ് ചെയർപേഴ്സണായുമുള്ള സമിതിക്കാണ് ചുമതല.ഗതാഗത വകുപ്പിലെ അഡീഷണൽ സെക്രട്ടറി വിജയശ്രീ കെ.എസ്., NATPAC ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആർ.ജെ., മോട്ടോർ വാഹന വകുപ്പിന്റെ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ കെ. മനോജ് കുമാർ എന്നിവരും സമിതിയിലുണ്ട്. സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയിലാണ് പഠനസമിതി രൂപീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നത്.
സമിതി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പൊതുതെളിവെടുപ്പ് ഉൾപ്പെടെ നടത്തി ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സംസ്ഥാനത്തെ ഏകദേശം 30 ശതമാനം സ്വകാര്യ ബസുകൾക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ബസ് ഉടമകളുടെ ആരോപണം. റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് 15 ദിവസത്തിനകം പഠനം പൂർത്തിയാക്കണമെന്ന ആവശ്യവും സ്വകാര്യ ബസ് ഉടമകൾ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും സർക്കാർ ഇതിൽ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.





























