ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് എവിഎം ശരവണൻ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ബുധനാഴ്ച ആയിരുന്നു 86ാം ജന്മദിനം. എവിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ചലച്ചിത്രങ്ങൾ തമിഴ് സിനിമാ ചരിത്രത്തിന്റെ ഭാഗം കൂടിയായിരുന്നു. രജനികാന്തിന്റെ ശിവാജി: ദ ബോസ്, സൂര്യയുടെ അയൻ, വിജയ്‌യുടെ വേട്ടൈക്കാരന്‍, മിന്‍സാരക്കനവ്, ജമിനി, പ്രിയമാന തോഴി, നാനും ഒരു പെൺ, സംസാരം അത് മിൻസാരം എന്നിങ്ങനെയുള്ള ചിത്രങ്ങൾ നിർമ്മിച്ചു.
1939ൽ ആണ് ജനനം. തമിഴിലെ വിഖ്യാത നിർമാതാവ് എ.വി. മെയ്യപ്പൻ ആണ് പിതാവ്. 1979ൽ പിതാവിന്റെ മരണ ശേഷം സഹോദരൻ എം. ബാല സുബ്രഹ്‌മണ്യത്തിനൊപ്പം സിനിമാ നിർമാണത്തിലേക്ക് കടന്നു. വൈകാതെ എവിഎമ്മിന്റെ സാരഥ്യം ഏറ്റെടുത്തു. മൂന്ന് മക്കളാണ്. മകൻ എം.എസ്. ഗുഹനും നിർമാതാവാണ്. നിരവധി സൂപ്പർ സ്റ്റാറുകളെ സിനിമാ ലോകത്ത് പരിചയപ്പെടുത്തിയ എ വി എം കമ്പനി നിലവിൽ അദ്ദേഹത്തിന്റെ മകൻ എം എസ് ഗുഹന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.






























