കോട്ടയം : എഴുത്തുകാരനും നിരൂപകനും കേരളത്തിന്‍റെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ എം. കെ സാനുവിനും മലയാളത്തിലെ വിജ്ഞാന സാഹിത്യ ശാഖയുടെ വികാസത്തിനും വിപുലീകരണത്തിനും നിര്‍ണായക സംഭാവനകള്‍ നല്‍കിയ പ്രൊഫസർ സ്‌കറിയ സക്കറിയയ്ക്കും മഹാത്മാഗാന്ധി സര്‍വകലാശാല ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സിന്‍റെ ഡിലിറ്റ് ബഹുമതി.
സിന്‍ഡിക്കേറ്റ് ശുപാര്‍ശ അനുസരിച്ചാണ് ഡിലിറ്റ് ബഹുമതി നല്‍കുന്നതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ സാബു തോമസ്. ജര്‍മനിയിലെ റ്റുബിജന്‍ സര്‍വകലാശാല ആര്‍ക്കൈവുകളില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടുമായി ബന്ധപ്പെട്ട് ലഭ്യമായിരുന്ന മലയാളത്തിലുള്ള കയ്യെഴുത്ത് പ്രതികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഭാഷാപഠനത്തിനായി ലഭ്യമാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഗവേഷകനാണ് പ്രൊഫസർ സ്‌കറിയ സക്കറിയ. നൂറിലധികം പ്രബന്ധങ്ങള്‍ മലയാളഭാഷയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
സര്‍വകാലാശാലയുടെ ഡി.എസ്.സി ബഹുമതിക്കായി ഫ്രാന്‍സിലെ പ്രശസ്തമായ ലിമാറ്റബ് മെറ്റീരിയല്‍ എഞ്ചിനീയറിങ് ലബോറട്ടറിയുടെ ഡയറക്ടറും പോളിമര്‍ ശാസ്ത്ര മേഖലയിലെ അറിയപ്പെടുന്ന ഗവേഷകനും ശാസ്ത്രജ്ഞനുമായ പ്രൊഫസർ യവിസ് ഗ്രൊഹെഗന്‍സും പ്രൊഫസർ ഡിഡിയന്‍ റൂസലും തിരഞ്ഞെടുക്കപ്പെട്ടു. നാനോ പദാര്‍ഥങ്ങളെയും നാനോ സംയുക്തങ്ങളെയും കുറിച്ച് നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനാണ് പ്രൊഫസർ ഡിഡിയന്‍ റൂസല്‍. എണ്‍പതിലധികം ഗവേഷണപ്രബന്ധങ്ങളും ആര് ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.