പത്തനംതിട്ട : സംസ്ഥാനത്തെ വൈദ്യുതി വകുപ്പിൽ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണെന്നും നിരക്ക് വർദ്ധനയിലൂടെ ഇതിന്റെ പാപഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുവാനാണ് പിണറായി സർക്കാർ ശ്രമം നടത്തുന്നതെന്നും ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഐഎൻടിയുസി നേതൃത്വത്തിലുള്ള കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ പത്തനംതിട്ട ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈഡൽ ടൂറിസത്തിന്റെ മറവിൽ വൈദ്യുതി ബോർഡിന്റെ ഭൂമി പാട്ടത്തിന് നൽകിയതിൽ ക്രമക്കേടും അഴിമതിയും ഉണ്ടായിട്ടുണ്ടെന്ന് ബോർഡ് ചെയർമാൻ വ്യക്തമാക്കുകയും ഇപ്പോഴത്തെ വൈദ്യുതി മന്ത്രി ആരോപണം ശരിവയ്ക്കുകയും ചെയ്തിട്ടും അത് അന്വേഷിച്ച് നടപടി സ്വീകരിക്കുവാൻ തയ്യാറാകാത്തത് മുൻ മന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ പ്രതികളാകുന്നത് ഒഴിവാക്കുവാനാണ്. കോവിഡിന്റെ ദുരിത സാഹചര്യത്തിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുവാനുള്ള നീക്കത്തിൽ നിന്ന് വൈദ്യുതി ബോർഡും സർക്കാരും പിൻ തിരിയണമെന്ന് സതീഷ് കൊച്ചുപറമ്പിൻ ആവശ്യപ്പെട്ടു. നിരക്കു വർദ്ധനക്കെതിരെ കോൺഗ്രസും യുഡിഎഫും ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഫെഡറേഷൻ ഡിവിഷൻ പ്രസിഡന്റ് സി.സി.അജികുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, എൻജിഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് തട്ടയിൽ ഹരികുമാർ, കെഇഇസി ജില്ലാ സെക്രട്ടറി എസ്.ജയകുമാർ, വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, ഡിവിഷൻ ഭാരവാഹികളായ ടി.കെ.രാജൻ, സി.കെ.ലാലു, ജ്യോതികുമാർ കോന്നി, ചേതൻ, കെ.ജി.ജയകുമാർ എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന ചേതൻ, കെ.ജി.ജയകുമാർ എന്നിവർക്ക് ജില്ലാ സെക്രട്ടറി ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ മെഡിസെപ്പ് പദ്ധതിയിൽ വൈദ്യുതി ബോർഡ് ജീവനക്കാരെ ഉൾപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.