ന്യൂ ഡല്‍ഹി : കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ യുപി സർക്കാരിൻ്റെ സത്യവാങ്മൂലം. സുതാര്യതക്ക് വേണ്ടിയാണ് കൻവാർ യാത്രാ വഴിയിലെ കടയുടമകളുടെ പേര് പ്രദർശിപ്പിക്കാനാവശ്യപ്പെട്ടതെന്നാണ് യോഗി സർക്കാരിന്റെ വാദം. ഭക്ഷണ കാര്യത്തിൽ വിശ്വാസികൾ കബളിപ്പിക്കപ്പെടാതിരിക്കാനാണ് ഉത്തരവെന്നും സത്യവാങ്മൂലത്തിലുണ്ട്.കന്‍വാര്‍ യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളിൽ ഭക്ഷണശാലകളുടെ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു യുപി സർക്കാരിന്റെ നിര്‍ദ്ദേശം. ഇത് വലിയ വിമർശനങ്ങൾക്കാണ് ഇടവെച്ചത്. നിർദ്ദേശങ്ങൾ സമൂഹത്തിൽ വിഭജനം ഉണ്ടാക്കുന്നതാണെന്നാണ് വിമർശനം.
കൻവർ യാത്രാ വഴിയിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. വിവിധ വ്യക്തികൾ നൽകിയ ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി ഉത്തരവ് താൽകാലികമായി സ്റ്റേ ചെയ്തു. ഏത് ഭക്ഷമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ചായിരുന്നു കോടതി നടപടി. ഉത്തരവ് വിഭാഗീയത വളർത്താൻ കാരണമാകുമെന്നും, ഒരു വിഭാഗക്കാർക്കെതിരെ സാമ്പത്തിക ഭ്രഷ്ട് കൽപിക്കാൻ സാഹചര്യം ഒരുക്കുമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഗംഗാജലം ശേഖരിക്കാൻ പോകുന്ന കൻവാർ തീർത്ഥാടകർ നടക്കുന്ന വഴികളിൽ ഡ്രോൺ നിരീക്ഷണം അടക്കം ഏർപ്പെടുത്തിയിട്ടുണ്ട്.





























