പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. കൊല്ലങ്കോട് ഇന്ന് സർവ്വകക്ഷിയോഗം ചേരും. പറമ്പിക്കുളത്തും മറ്റ് പ്രദേശങ്ങളിലും സമരം ശക്തമാക്കുന്ന കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കും. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും. ഈസ്റ്ററിന് ശേഷം അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കാനിരിക്കെ ഇടുക്കി ചിന്നക്കനാലിലും ശാന്തൻപാറയിലും കാട്ടാനയുടെ ആക്രമണം തുടരുകയാണ്. ഇന്നലെ 301 കോളനിയിലെ ഒരു വീട് കൊമ്പൻ തകർത്തു.
ആക്രമണം തുടരുമ്പോഴും പിടികൂടി പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ തീരുമാനമെടുക്കാൻ വിവിധ വകുപ്പുകൾ തിങ്കളാഴ്ച യോഗം ചേരും. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതോടെ കോടനാട് അഭയാരണ്യത്തിൽ തയ്യാറാക്കിയ കൂട് തൽക്കാലം ഒഴിഞ്ഞു കിടക്കും. വനാതിർത്തികളിൽ കാട്ടാന ശല്യം തുടരുന്നതിനാൽ കൂട് ഇനിയും ആവശ്യം വന്നേക്കാം എന്നാണ് വനംവകുപ്പിന്‍റെ കണക്കുകൂട്ടൽ.
അതിനിടെ അരിക്കൊമ്പനെ കോടനാട്ടേക്ക് തന്നെ എത്തിക്കണമെന്നാവശ്യപ്പെട്ട് കോടനാട് നിവാസികൾ അഭയാരണ്യത്തിൽ ഒത്തുകൂടി. നാല് ലക്ഷത്തിനടുത്ത് രൂപ ചെലവഴിച്ചാണ് കോടനാട് അഭയാരണ്യത്തിൽ അരിക്കൊമ്പനെ മെരുക്കുന്നതിനായി കൂട് തയ്യാറാക്കിയത്. എന്നാൽ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതോടെ കൂട് പൊളിച്ച് മാറ്റാതെ ഒഴിച്ചിടാനാണ് വനംവകുപ്പിന്‍റെ തീരുമാനം. പല സ്ഥലങ്ങളിലും വനാതിർത്തികളിൽ കാട്ടാനശല്യം തുടരുന്നതിനാൽ മറ്റേതെങ്കിലും ആനയെ പിടികൂടിയാൽ കൂട് ഉപയോഗിക്കാമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.





























