പത്തനംതിട്ട : പട്ടികജാതി സംഘടനകളെ കൂടെ കൂട്ടുകയും ജാതീയമായ വേർതിരിവ് നടപ്പാക്കുകയും ചെയ്യുന്നത് ആർ എസ് എസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി എം എൽ എ പറഞ്ഞു. ആർ എസ് എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കോന്നി ശബരി ബാലിക സദനത്തിലെ പെൺകുട്ടിയുടെ ദുരൂഹമരണത്തെ സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി കെ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ.
ജീവകാരുണ്യത്തിന്റെ മറവിൽ ആർഎസ്എസ് നടത്തുന്ന സ്ഥാപനങ്ങൾ ഓഡിറ്റില്ലാതെ പണം ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങൾ മാത്രമാണ്. അവിടെ ജീവനും കാരുണ്യത്തിനുമൊന്നും വിലയില്ല. ജീവന് സംരക്ഷണം തേടിയെത്തിയ നിർദ്ധനയായ പാവപ്പെട്ട പെൺകുട്ടിയുടെ ദുരൂഹ മരണം അതാണ് തെളിയിക്കുന്നത്. മരണത്തെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നു വന്നാൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം അതിന് പോലീസ് മടിച്ചു നിൽക്കരുതെന്നും അവർ പറഞ്ഞു.
വടക്കേയിന്ത്യൻ ഗ്രാമങ്ങളിൽ സംവരണ വിഭാഗങ്ങൾ നേരിടുന്ന ഭൂപ്രശ്നങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, വിദ്യാഭ്യാസ നിഷേധം തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങളിൽ ജാതി സംഘടനകളും നേതാക്കളും മൗനം പാലിക്കുകയാണ്. യോഗത്തിൽ പി കെ അനിരുദ്ധൻ അധ്യക്ഷനായി. സമിതി ജില്ലാ പ്രസിഡന്റ് കെ എം ഗോപി, സെക്രട്ടറി കെ കുമാരൻ, ട്രഷറർ സി എൻ രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ വിശ്വംഭരൻ, വിജി ശ്രീവിദ്യ, സിപിഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ,കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ, പി കെ എസ് ഏരിയ സെക്രട്ടറി എം ജി സുരേഷ് ,ടി രാജേഷ് കുമാർ ,ടി കെ സജി എന്നിവർ സംസാരിച്ചു.





























