ബെംഗളൂരു: ഒഡീഷ ബലാസോറിൽ വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഒഡീഷ നിയമസഭയ്ക്ക് മുന്നിൽ ബിജെഡി പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ബിജെഡി ഇന്ന് ബാലസോറിൽ ബന്ദ് ആചരിക്കുകയാണ്. തുടർച്ചയായി സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ സർക്കാരിന്‍റെ പരാജയമാണ് വെളിവാക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിച്ചു.
ഒഡീഷയിലെ ബലാസോറിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി ഇന്നലെയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭുവനേശ്വർ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. ബലാസോറിലെ കോളേജിലെ അധ്യാപകനെതിരെ ലൈംഗിക പീഡിന പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഇരുപതുകാരി ആത്മഹത്യക്ക് ശ്രമിച്ചത്. കോളേജിന് മുന്നിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ചയാണ് വിദ്യാർത്ഥിനി തീ കൊളുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് മരണം സ്ഥിരീകരിക്കുകയായിരുന്നു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.






























