കലഞ്ഞൂർ : മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ച എല്ലാവര്‍ക്കും സമയബന്ധിതമായി നഷ്ടപരിഹാരം നല്കാൻ നടപടി സ്വീകരിക്കുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിനായി റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാർക്ക് കത്ത് നല്കിയതായും എം.എൽ.എ പറഞ്ഞു. കോന്നി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ മഴക്കെടുതി നാശനഷ്ടം സംഭവിച്ച കലഞ്ഞൂര്‍, ഏനാദിമംഗലം, അരുവാപ്പുലം എന്നീ പഞ്ചായത്തുകളുടെ നാശനഷ്ടവും മഴക്കെടുതിയും അവലോകനം ചെയ്യുവാനും ആശ്വാസം നല്‍കുവാനും കലഞ്ഞൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു പഞ്ചായത്തുകളിൽ മാത്രമായി മുന്നുറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കൃഷി, വളര്‍ത്തുമൃഗങ്ങള്‍, വീട്ടു സാധനങ്ങള്‍ എന്നിവയും നശിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ഇതര പഞ്ചായത്തുകളിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. കലഞ്ഞൂർ പഞ്ചായത്താഫീസ്, വില്ലേജ് ആഫീസ്, ആയുർവേദ ആശുപത്രി, കൃഷിഭവൻ, മൃഗാശുപത്രി ഉൾപ്പടെയുള്ള നിരവധി സര്‍ക്കാര്‍ ഓഫീസുകളിലും വെള്ളം കയറി.
ധാരാളം രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാനും, പൊതുജനങ്ങള്‍ക്ക് പിന്നീട് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനുള്ള നടപടി സ്വീകരിക്കണം. കലഞ്ഞൂര്‍, ഏനാദിമംഗലം പഞ്ചായത്തുകളിലെ കിണറുകൾ ശുദ്ധികരിച്ച് ഉപയോഗ്യമാക്കുന്ന പ്രവർത്തികൾ ഇന്നുതന്നെ ആരംഭിക്കും. മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവർ എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.
മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവരുടെ അപേക്ഷകള്‍ ഈ മാസം 30 ന് മുന്‍പായി സ്വീകരിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ യോഗത്തിൽ പറഞ്ഞു. ലഭിച്ച അപേക്ഷകരുടെ വിവരങ്ങൾ അതാതു പഞ്ചായത്ത് ഓഫീസുകളിൽ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. വിട്ടു പോയവരുണ്ടെങ്കിൽ ലിസ്റ്റ് പരിശോധിച്ചു അപേക്ഷ നൽകാനുള്ള അവസരം ലഭ്യമാക്കും.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അര്‍ഹരായവര്‍ക്ക് അനുവദനീയമായ തുക എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് ജനകീയ രീതിയിലാകണം മഴക്കെടുതിയുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കേണ്ടത്. സമഗ്രമായ ദുരന്തനിവാരണ പ്രവര്‍ത്തികള്‍ക്ക് ഏകോപനം, നേതൃത്വം എന്നിവ നല്‍കുവാന്‍ വകുപ്പുതല ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടവർ അതാതു മൃഗാശുപത്രികളിൽ അപേക്ഷ നൽകണമെന്നു ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു.
കർഷകർക്ക് ഉണ്ടായ നഷ്ടം സംബന്ധിച്ച് അതാതു കൃഷി ഓഫീസിൽ ഓൺലൈൻ ആയി അപേക്ഷ നൽകണം. പരമാവധി കർഷകർ വിള ഇൻഷുറൻസ് പരിരക്ഷ ഉപയോഗിക്കണമെന്നു കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പറഞ്ഞു.
കെ.ഐ.പി കനാലുകൾക്കുണ്ടായിട്ടുള്ള നാശ നഷ്ടങ്ങൾ സമയ ബന്ധിതമായി പരിഹരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
തോടുകളുടെ വശങ്ങൾ സംരക്ഷിച്ചു വെള്ളം വീടുകളിൽ കയറാതിരിക്കുവാനുള്ള പ്രവർത്തനം നടത്തുമെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പാടം വണ്ടണി മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ട ഭാഗത്തു സംരക്ഷണഭിത്തി നിർമിക്കാൻ ഉള്ള കരാർ എഗ്രിമെന്റ് വെച്ചുവെന്നും ഒരു മാസത്തിനകം നിർമാണം ആരംഭിക്കുമെന്നും പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വ്യാപാരികൾക്കുണ്ടായ നാശ നഷ്ടം യോഗത്തിൽ വ്യാപാര സംഘടന നേതാക്കൾ ഉന്നയിച്ചു. വ്യാപാരികൾക്കുണ്ടായ നഷ്ടം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു പരിഹാരം കാണുമെന്നു എം എൽ എ പറഞ്ഞു.
മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കലഞ്ഞൂരിലെ സർക്കാർ ഓഫീസുകൾ എംഎല്‍എയും കളക്ടറും സന്ദര്‍ശിച്ചു. കലഞ്ഞൂർ പഞ്ചായത്ത് ഓഫീസ് പ്രവർത്തനം കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മാറ്റി പ്രവർത്തിപ്പിക്കും. യോഗത്തിൽ എം എൽ എയെ കൂടാതെ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സുമേഷ് കെ ആർ,
മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി എസ് കോശി, കെ ഐ പി എക്‌സിക്യൂട്ടീവ് എൻജിനീയർ കെ കെ ടെസ്സി മോൻ, പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആർ മായ, ആയുർവേദ ഡി.എം.ഒ ഡോ. ശ്രീകുമാർ,
ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. കെ.അജിലാസ്റ്റ്, കൃഷി അസി ഡയറക്ടർ റോഷൻ ജോർജ്, കോന്നി തഹസീൽദാർ കെ ശ്രീകുമാർ, അടൂർ തഹസീൽദാർ ജോൺ സാം , പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫിസർ മാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ജയകുമാർ, സുജ അനിൽ,
ഏനാദിമംഗലം, കലഞ്ഞൂർ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
































