ബംഗളൂരു: രണ്ട് പെൺമക്കളെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി നിയമിക്കാൻ അനധികൃതമായി സഹായിച്ചുവെന്ന ആരോപണം നേരിട്ട കെപിഎസ്‌സി ചെയർമാൻ ശിവശങ്കരപ്പ എസ്.സാഹുക്കറിന് സസ്‌പെൻഷൻ. കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടാണ് സസ്‌പെൻഡ് ചെയ്ത് ഉത്തരവിട്ടത്. ഭരണഘടനയുടെ 317(1) വകുപ്പ് പ്രകാരം ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി സുപ്രിംകോടതിയിലേക്ക് വിഷയം റഫർ ചെയ്യണമെന്നും ഗവർണർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തു. സംഭവത്തിൽ കൂടുതൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ സസ്‌പെൻഷൻ ആവശ്യമാണെന്ന് പറഞ്ഞ ഗവർണർ, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കമ്മീഷനിലെ ഏറ്റവും മുതിർന്ന അംഗം കർണാടക പബ്ലിക് സർവിസ് കമ്മീഷൻ ചെയർമാൻ ചുമതല നിർവഹിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ശിവശങ്കരപ്പയുടെ ഒരു മകൾ കുടുംബത്തിന്റെ വാർഷിക വരുമാനം 40,000 രൂപയായി കാണിച്ച് വരുമാന, ജാതി സർട്ടിഫിക്കറ്റ് നേടിയെന്നും ആരോപണമുണ്ട്. പിതാവ് കെപിഎസ്‌സി ചെയർമാനായിരുന്നിട്ടും യഥാർഥ വിവരങ്ങൾ മറച്ചുവെച്ച് ഒബിസി സംവരണവും ക്രീമി ലെയർ ഇളവ് നേടിയെന്നും ഹർജിയിൽ ആരോപിക്കുന്നു. 2002 മാർച്ച് 30ലെ സർക്കാർ ഉത്തരവ് പ്രകാരം കർണാടകയിലെ പിന്നാക്ക വിഭാഗ ക്വാട്ടയിൽ പബ്ലിക് സർവിസ് കമ്മീഷൻ ചെയർമാന്റെ കുട്ടികൾ സംവരണം അവകാശപ്പെടുന്നത് വിലക്കുന്നുണ്ട്.
ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതികൾ ലഭിച്ചതായി ഗവർണറുടെ സെക്രട്ടേറിയറ്റും അറിയിച്ചു. കെപിഎസ്‌സി നിയമന പ്രക്രിയയിൽ തന്റെ നേരിട്ടുള്ള ആശ്രിതർ പങ്കെടുത്ത സമയത്ത് ശിവശങ്കരപ്പ സ്വയം പിന്മാറിയില്ലെന്നും ഉത്തരവിൽ പറയുന്നു. ചെയർമാൻ സമർപ്പിച്ച വരുമാന, സ്വത്ത് റിട്ടേണുകളും മറ്റ് രേഖകളും ഇയാളുടെ മോശം പെരുമാറ്റത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 317(1) പ്രകാരം നടപടി ആവശ്യമാണെന്നും ഗവർണറുടെ സെക്രട്ടേറിയറ്റ് അറിയിച്ചു.






























