കൊച്ചി : എറണാകുളത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തർക്കവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. ഉണ്ടായത് ചെറിയ ചെറിയ പരാതികൾ മാത്രമാണെന്ന് ഷിയാസ് അവകാശപ്പെട്ടു. നൂറു ശതമാനം എല്ലാവരെയും തൃപ്തിപ്പെടുത്തുക പ്രായോഗികമല്ല. പരസ്യ പ്രസ്താവനകൾ വിജയത്തിന്‍റെ ശോഭ കെടുത്തുന്ന തരത്തിലാവരുത്. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവനകൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഷിയാസ് ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്‍റ് ഒറ്റയ്ക്കല്ല തീരുമാനമെടുത്തത്. എല്ലാം കൂട്ടായ തീരുമാനങ്ങളാണ്. അത് അറിയിക്കുന്നത് താനാണെന്ന് മാത്രം. തനിക്കെതിരായ വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നു. തദ്ദേശ ഭരണ സമിതികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പാർട്ടി സമിതികൾ ഉണ്ടാക്കും. എറണാകുളത്ത് 1750ൽ അധികം പേരാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അവർക്ക് കൃത്യമായ ക്ലാസ്സുകൾ നൽകും. ഭരണ സമിതി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിൽ അച്ചടക്ക ലംഘനങ്ങൾ അനുവദിക്കില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.





























