ന്യൂഡൽഹി : കോൺഗ്രസ് പാർട്ടിയിൽ പരിഷ്കാരങ്ങൾ വേണമെന്ന മുതിർന്ന സഹപ്രവർത്തകൻ ദിഗ്‌വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. പാർട്ടിയിൽ വാദങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഞങ്ങൾ സുഹൃത്തുക്കളാണ്. സംഭാഷണം നടത്തുന്നത് സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം. അതിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്‌എസിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
ബിജെപിയും ആർഎസ്എസും താഴെത്തട്ടിലുള്ള പ്രവർത്തകരെ സംഘടനയ്ക്കുള്ളിൽ വളരാനും മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയ ഉന്നത പദവികളിലേക്ക് എത്താനും അനുവദിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ദിഗ് വിജയ് സിങ് അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി മുതിർന്ന നേതാവ് എൽകെ അദ്വാനിയുടെ അടുത്ത് തറയിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. പിന്നാലെ കോൺഗ്രസ് പ്രതിരോധത്തിലായി.





























