പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ റോഡുകൾ ഉറപ്പാക്കുന്നതിനായി 450 കോടി രൂപയുടെ സമഗ്ര വികസന പാക്കേജ് തയ്യാറാക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ തവണ തീർത്ഥാടന സീസണിന് വളരെ മുൻപേ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വിവരിച്ചു. റോഡുകൾ അറ്റകുറ്റപ്പണി ചെയ്യുക എന്നതിനപ്പുറം തീർത്ഥാടന പാതകളുടെ മൊത്തത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
2021 മുതൽ ശബരിമല റോഡുകളുടെ കാര്യത്തിൽ പല കാരണങ്ങളാൽ വീഴ്ച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ കൃത്യമായ രീതിയിൽ അറ്റകുറ്റ പണികൾ നടന്നിട്ടില്ല. ഈ പ്രശ്നങ്ങൾ ഗൗരവത്തോടെയാണ് ഗവൺമെന്റ് കാണുന്നതെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും മന്ത്രി ബഷീർ പറഞ്ഞു. അതു കൊണ്ടുതന്നെയാണ് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ജില്ലകളിലെ റോഡുകൾക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.






























