കുന്നന്താനം : ആരെതിർത്താലും നടപ്പാക്കുമെന്ന് പറഞ്ഞിരുന്നിടത്തുനിന്ന് കേന്ദ്ര അനുമതി ലഭിച്ചാലെ സിൽവർ ലൈൻ നടപ്പാക്കാൻ കഴിയൂ എന്ന മുഖ്യമന്ത്രിയുടെ
യൂ- ടേണിൽ തരിമ്പെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഇതൊന്നുമില്ലാത്ത പദ്ധതിക്ക് നിയമവിരുദ്ധമായി കല്ലിടാൻ ചെന്നതിനെ പ്രതിരോധിച്ചവരുടെ പേരിൽ സംസ്ഥാനത്തുടനീളം ചാർജ് ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
കേന്ദ്ര അനുമതി ഇല്ലാത്ത ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള കല്ലിടൽ ചെറുത്തതിന്റെ പേരിൽ 600-ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതു പിൻവലിക്കാതെ നടത്തുന്ന പ്രസ്താവന ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇപ്പോൾ സർക്കാരും മുഖ്യമന്ത്രിയും നേരിടുന്ന വലിയ രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും താൽക്കാലികമായി രക്ഷപ്പെടാനുമുള്ള തന്ത്രമായി മാത്രമേ കരുതാനാവൂ എന്ന് പുതുശ്ശേരി പറഞ്ഞു.
സിൽവർ ലൈൻ ഡി.പി. ആർ സംസ്ഥാന സർക്കാർ അംഗീകരിച്ചതിന്റെ രണ്ടാം വാർഷിക ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാനുള്ള കെ – റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഹ്വാനമനുസരിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റി നടക്കൽ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതുമായി ബന്ധപ്പെട്ട് ഇനിയും സാമൂഹ്യ ആഘാത പഠനത്തിന് (SIA) വന്നാൽ നിസഹകരിക്കാനും പദ്ധതി പിൻവലിക്കും വരെ സമരവുമായി മുന്നോട്ട് പോകാനുമാ ണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഐക്യദാർഢ്യ സമിതി ചെയർമാൻ കൂടിയായ പുതുശ്ശേരി പറഞ്ഞു. കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ അരുൺ ബാബു, സമര സമിതി രക്ഷാധികാരി പി. എസ്. വിജയൻ, ജോസഫ് വെള്ളിയാംകുന്നത്ത്, പഞ്ചായത്ത് മെമ്പർ വി. ജെ. റെജി , റിജോ മാമൻ, അനിൽ അമ്പാടി, ടി. എസ്. എബ്രഹാം, ജെയ്‌സ് ജോർജ്, സുധർമ്മ ദേവി, രാധ എസ്. നായർ, അലക്സ് വർക്കി , ജോസ് വടക്കൻ പറമ്പിൽ, പ്രസന്ന കുമാർ, അലക്സാണ്ടർ വടക്കൻ പറമ്പിൽ, ജെയിംസ് കാക്കനാട്ട്, ടി. എം. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ഡി.പി.ആറിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.