കുന്നന്താനം : സാമൂഹ്യ ആഘാത പഠനത്തിന്റെ സാങ്കേതിക വശം മാത്രമാണ് സുപ്രീംകോടതി പരിഗണിച്ചതെന്നും എന്നാൽ അതിന്റെ പേരിൽ നിയമവിരുദ്ധമായി കല്ലുകൾ നാട്ടി പോലീസ് നടത്തുന്ന അതിക്രമത്തെയും ജനങ്ങളുടെ ഭയാശങ്കകളെയുമൊന്നും സുപ്രീംകോടതി പരിഗണിച്ചില്ലെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
കർഷക സമരവും പ്ലാച്ചിമട സമരവുമടക്കമുള്ള ജനകീയ സമരങ്ങളിൽ കോടതിവിധി സമരക്കാർക്ക് അനുകൂലമായിരുന്നില്ലെന്നും എന്നാൽ അവയൊക്കെ ഐതിഹാസികമായ വിജയം നേടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വശത്ത് സാമൂഹ്യ ആഘാതപഠനം മാത്രമാണ് നടക്കുന്നതെന്ന് പറയുകയും മറുവശത്ത് അതിന്റെ റിപ്പോർട്ട് എതിരായാലും പദ്ധതി ഉപേക്ഷിക്കില്ല എന്ന് പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയും വെല്ലുവിളിക്കുകയുമാണ്.
കെ – റെയിലിന്റെ കല്ല് സ്ഥാപിച്ചാലും ആ ഭൂമി ക്രയവിക്രയം നടത്താനോ വായ്പ എടുക്കാനോ തടസ്സമില്ലെന്ന് ധനമന്ത്രി ആവർത്തിക്കുമ്പോഴും കരം അടയ്ക്കാൻ പോലും കഴിയാതെ ഉടമകൾ ബുദ്ധിമുട്ടുകയാണെന്നും അക്കാരണത്താൽ ആത്മഹത്യ പോലും ഉണ്ടായെന്നും പുതുശ്ശേരി പറഞ്ഞു.
സർക്കാർ ധാർഷ്ട്യത്തിനും പോലീസ് അതിക്രമങ്ങൾക്കുമെതിരെ കെ – റെയിൽ വിരുദ്ധ ജനകീയ സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നന്താനം നടക്കൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ജില്ലാ കൺവീനർ മുരുകേശൻ നടക്കൽ അധ്യക്ഷത വഹിച്ചു. അരുൺ ബാബു, ജയകുമാർ കളരിക്കൽ, അഖിൽ ഓമനക്കുട്ടൻ, സന്തോഷ്കുമാർ മാന്താനം, ടി. എസ്. എബ്രഹാം, ശാന്തമ്മ കുര്യാക്കോസ്, റിജോ മാമൻ, അനിൽകുമാർ, രാധാമണി എന്നിവർ പ്രസംഗിച്ചു.