ഡൽഹി : ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയിൽ പൂജ നടത്താൻ വാരാണസി ജില്ലാക്കോടതി നൽകിയ അനുമതിക്ക് അലഹബാദ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേയില്ലെന്ന് അറിയിച്ചു. മസ്ജിദ് കമ്മിറ്റിയുടെ സ്റ്റേ ആവശ്യത്തിൽ ഇടപെടാൻ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ ഇന്നലെ തയ്യാറായില്ല. ഇതോടെ വിഷയം വീണ്ടും പരിഗണിക്കുന്ന 6 വരെയെങ്കിലും പൂജ തുടരുമെന്ന് ഉറപ്പായി. തർക്കത്തിൽ ജനുവരി 17ന് വാരാണസി ജില്ലാ മജിസ്ട്രേട്ടിനെ റിസീവറായി നിയമിച്ച് ജില്ലാക്കോടതി ഉത്തരവിട്ടിരുന്നു. നിലവറ സുരക്ഷിതമാക്കാൻ റിസീവർക്ക്നിർദ്ദേശവും നൽകി.
അതിനെ ഹർജിയിൽ ചോദ്യം ചെയ്‌തിട്ടില്ല. റിസീവറെ നിയോഗിച്ചതിന്റെ തുടർച്ചയായാണ് നിലവറ ഏറ്റെടുത്ത് പൂജയ്ക്ക് വിട്ടുകൊടുത്തത്. റിസീവർ നിയമനം ചോദ്യം ചെയ്യാത്ത ഹർജിയിൽ വാദം കേൾക്കാനാവില്ലെന്ന് കോടതി പറയുന്നു. ആറിന് വീണ്ടും പരിഗണിക്കും മുമ്പ് ഹർജി ഭേദഗതി ചെയ്ത് സമർപ്പിക്കാൻ മസ്ജിദ് കമ്മിറ്റിക്ക് നിർദ്ദേശവും നൽകുകയും ചെയ്തു.





























