പത്തനംതിട്ട : കോടികള്‍ മുടക്കി ഹൈവേ പണിയുന്നുണ്ടെങ്കിലും പല ഭാഗത്തും ഓട നിര്‍മ്മിച്ചിട്ടില്ല. നിര്‍മ്മാണം നടക്കുന്ന പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ പലഭാഗത്തും ഇത് വ്യക്തമാണ്. മഴ പെയ്താല്‍ ഇവിടം കുളം പോലെയാകും. തിരക്കേറിയ കുമ്പഴ ജംഗ്ഷനിലും ഈ അവസ്ഥയാണ്. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ചില കെട്ടിട ഉടമകളും കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ചിലര്‍ സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറി അത് തങ്ങളുടെതാണെന്ന അവകാശവാദവും ഉയര്‍ത്തുന്നുണ്ട്. മാതാ സൂപ്പര്‍ മാര്‍ക്കറ്റിനു മുമ്പിലും ഓട നിര്‍മ്മിച്ചിട്ടില്ല. സര്‍ക്കാര്‍ പുറമ്പോക്കിലെ ഓട പണി കെട്ടിട ഉടമ ജയിംസ് തടയുകയായിരുന്നു. ഈ ഭാഗത്ത് ടാറിംഗും പൂര്‍ണ്ണമായി ചെയ്തിട്ടില്ല.
കുമ്പഴ – കോന്നി റോഡിലും ഇതുതന്നെയാണ് അവസ്ഥ. ഓട നിര്‍മ്മിച്ചിട്ടില്ലാത്തതിനാല്‍ ചെറിയ മഴപെയ്താല്‍ പോലും ഇവിടെ വെള്ളക്കെട്ടാണ്. ഇവിടെയുള്ള വ്യാപാരികള്‍ക്ക് കടയിലേക്ക് കയറുവാന്‍പോലും കഴിയില്ല. ഓട ഇല്ലാത്തതിനാല്‍ കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന റോഡ് പെട്ടെന്നുതന്നെ പൊട്ടിപ്പൊളിയും. പാത നിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചില വസ്തു ഉടമകളുടെ താല്‍പ്പര്യപ്രകാരം റോഡ് ചില സ്ഥലങ്ങളില്‍ കുപ്പിക്കഴുത്ത് പോലെയാണ്.
പണിക്കിടെ ആരെങ്കിലും തര്‍ക്കം ഉന്നയിച്ചാല്‍ ആ ഭാഗം ഒഴിവാക്കിയാണ് പിന്നീട് നിര്‍മ്മാണം. ആറന്മുള എം.എല്‍.എയും ആരോഗ്യ മന്ത്രിയുമായ വീണാ ജോര്‍ജ്ജിന്റെ ഇടപെടലുകളും ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. കുമ്പഴയില്‍ റോഡു പണി തടസ്സപ്പെടുത്തിയവരുമായി മന്ത്രിയുടെ കുടുംബത്തിന് വളരെ അടുപ്പവുമുണ്ട്. ഉന്നത ബന്ധമുള്ള പലരും കയ്യേറിയ സ്ഥലം വിട്ടുനല്കാതെ റോഡ് പണി തടസ്സപ്പെടുത്തുകയായിരുന്നു.






























