അമൃത്‌സര്‍ : ദേശീയ രാഷ്ട്രീയത്തില്‍ പഞ്ചാബ് ഒരു രാഷ്ട്രീയപാഠമാവുകയാണ്. ഡല്‍ഹിക്ക് പുറത്ത് എഎപി അധികാരമേല്‍ക്കാനൊരുങ്ങുന്ന മറ്റൊരു സംസ്ഥാനമായി പഞ്ചാബ് മാറുന്നു. മറ്റു നാല് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറുമ്പോള്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും ശിരോമണി അകാലിദളിനെയും പുറത്താക്കിയാണ് എഎപി കളം പിടച്ചത്. പഞ്ചാബിനെ വലിയൊരു ശക്തിയായി ബിജെപി കണ്ടിരുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. ശിരോമണി അകാലിദളുമായി ചേര്‍ന്നായിരുന്നു ഇത്തവണ ബിജെപി സഖ്യമുണ്ടാക്കിയത്.
കടുത്ത ബിജെപി വിരുദ്ധത നിലനില്‍ക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ചരണ്‍ജിത്ത് ഛന്നിയും ബിജെപിയുടെ അമരീന്ദര്‍ സിംഗും ഉള്‍പ്പെടുന്ന കരുത്തന്മാരെ തകര്‍ത്താണ് എഎപി വിജയം കൊയ്‌തിരിക്കുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയത്. ആ സംസ്ഥാനത്താണ് ഇന്ന് കോണ്‍ഗ്രസ് ഏറെ പിന്നിലേക്ക് തള്ളപ്പിട്ടിരിക്കുന്നത്. തീര്‍ച്ചയായും കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ്.
സംസ്ഥാനത്ത് ജനസമ്മതിയുള്ള നേതാവായ അമരീന്ദര്‍ സിംഗിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന്റെയും ദേശീയ നേതൃത്വത്തിന്റെയും പരാജയമായി വിലയിരുത്തപ്പെടും.ഭരണത്തിലിരിക്കുന്ന എല്ലാ മന്ത്രിമാരും പിന്നിലേക്ക് പോകുന്ന കാഴ്ച കൂടിയാണ് പഞ്ചാബില്‍ നിന്നും പുറത്തു വരുന്നത്. ഇത്തവണ പഞ്ചാബില്‍ എഎപി കനത്ത മത്സരം കാഴ്ച വെയ്‌ക്കുമെന്ന കാര്യത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും തെല്ലും സംശയമുണ്ടായിരുന്നില്ല. അത് തടയാന്‍ ഛന്നിക്ക് കഴിയുമെന്നും കോണ്‍ഗ്രസ് വിലയിരുത്തിയിട്ടുണ്ടാകണം. അവരുടെ എല്ലാ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തിയാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ കസേര സ്വന്തമാക്കുന്നത്.
ഡല്‍ഹി മോഡല്‍ വികസനമാണ് സംസ്ഥാനത്ത് എഎപി വാഗ്ദാനം നല്‍കിയത്. അഴിമതി വിരുദ്ധഭരണം, മികച്ച വിദ്യാഭ്യാസം, അഴിമതിരഹിത ഭരണം, കുറഞ്ഞ ചെലവില്‍ വൈദ്യുതി, സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ അടക്കം നിരവധി വാഗ്ദാനങ്ങളാണ് എഎപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചത്. സാധാരണക്കാര്‍ക്കിടയില്‍ ഈ വാഗ്ദാനങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.































