ഗോവ : 50 ശതമാനത്തിലേറെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി ജെ പി മുന്നേറ്റം തുടങ്ങി. തുടക്കത്തിൽ മുന്നിലായിരുന്ന കോൺഗ്രസിനെ ഞെട്ടിച്ചാണ് ബി ജെ പി മുന്നേറുന്നത്. 21 സീറ്റ് വരെ ഒരു ഘട്ടത്തിൽ ലീഡ് ഉയർത്തിയ കോൺഗ്രസാണ് ഇപ്പോൾ പിന്നിലായത്. ബിജെപി ലീഡ് ചെയ്യുമ്പോഴും മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ ലീഡ് നില മാറി മറിയുകയാണ്. നിലവിൽ ചെറിയ വോട്ടുകൾക്ക് പിന്നിലാണ് പ്രമോദ് സാവന്ദ്.
നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ വളരെ മുന്നിലാണ്. നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരട് വലി തുടങ്ങിയ ആളാണ് വിശ്വജിത്ത് റാണെ. കോൺഗ്രസുകാരനായിരുന്ന വിശ്വജിത്ത് ഗോവയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായിരുന്ന പ്രതാപ് സിംഗ് റാണയുടെ മകനാണ്. ബിജെപിയിലേക്ക് കൂറ്മാറിയെത്തിയ വിശ്വത്തിന്‍റെ സമ്മർദം കൊണ്ട് കൂടിയാണ് ഇപ്പോഴും കോൺഗ്രസുകാരനായി തുടരുന്ന അച്ഛൻ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നത്. മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കാതെ സർക്കാരുണ്ടാക്കാനാകില്ലെന്ന ഘട്ടം വന്നാൽ സർവ സമ്മതനായി വിശ്വജിത്ത് മാറിയേക്കും
കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ദിഗംബർ കാമത്ത് മുന്നിലാണ്. ആം ആദ്മി പാർട്ടിയുടെ അമിത് പലേക്കർ പിന്നിലാണ്. ബിജെപി വിമതനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ലക്ഷ്മികാന്ത് പർസേക്കറും പിന്നിലാണ്. മുൻ മുഖ്യമന്ത്രിയും അന്തരിച്ച നേതാവുമായ മനോഹർ പരീക്കരിന്റെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ ഇപ്പോൾ പിന്നിലാണ്. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽ ലീഡ് നേടിയിരുന്ന ഉത്പൽ പരീക്കർ ആണ‌് ഇപ്പോൾ പിന്നിലായത്. തൃണമൂൽ കോൺഗ്രസ് നാല് സീറ്റിലും ലീഡ്ചെയ്യുന്നുണ്ട്.
ഇതിനിടെ കോൺഗ്രസ് സ്ഥാനാർഥികളിൽ പിടിമുറുക്കിയിരിക്കുകയാണ് നേതൃത്വം. മുൻകാല ചരിത്രം ആവർത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കമാണിത്. കോൺഗ്രസ് സ്ഥാനാർഥികളെ ദക്ഷിണ ഗോവയിലെ റിസോർട്ടിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വടക്കൻ ഗോവയിലെ ഒരു റിസോർട്ടിലായിരുന്നു സ്ഥാനാർഥികൾ. ഇവരെ നിയന്ത്രിക്കാനും ഏറ്റവും വലിയ ഒറ്റകക്ഷിയാൽ ഭരണത്തിലേറാനുമുള്ള നടപടികൾ ഏകോപിപ്പിക്കാൻ ഹൈക്കമാണ്ട് ഒരു സംഘത്തെ ഗോവയിലേക്ക് അയച്ചിരുന്നു.
കർണാടകയിലെ ഡി കെ ശിവകുമാറിനെയും ആറംഗ സംഘത്തെയുമാണ് ഗോവയിലെ കോൺഗ്രസിനെ നിയന്ത്രിക്കാൻ ഹൈക്കമാണ്ട് രംഗത്തിറക്കിയത്. ഇതിനിടെ ഗവർണറെ കാണാൻ കോൺഗ്രസ് അനുമതി തേടി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കാണാൻ ആണ് അനുമതി ചോദിച്ചിട്ടുള്ളത്. ഗോവയിൽ അത്രയധികം ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം
2017ലെ തെരെഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിൽ 17 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. എന്നാൽ ചെറു പാർട്ടികളുടെ അടക്കം പിന്തുണ നേടാൻ ആകാതെ വന്നതോടെ 13 സീറ്റ് നേടിയ ബി ജെ പി അവിടെ സർക്കാർ ഉണ്ടാക്കി. അതിനുശേഷം രണ്ട് വർഷം കഴിഞ്ഞ് കോൺഗ്രസിലെ 15 എം എൽ എമാർ ബി ജെ പിയിൽ ചേരുകയും ചെയ്തു. ഇതോടെ ഭരണം ബി ജെ പിക്ക് എളുപ്പമായി. ഇത്തവണ ഇതൊഴിവാക്കാനാണ് കോൺഗ്രസ് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്
ഈ സാഹചര്യം മുന്നിലുള്ളതുകൊണ്ടാണ് കോൺഗ്രസ് സ്ഥാനാർഥികൾക്കു മേൽ നിയന്ത്രണം കടുപ്പിച്ചത്. കൂറുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസം തന്നെ സ്ഥാനാർഥികളെ റിസോർട്ടുകളിലേക്ക് മാറ്റി. തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റ കക്ഷി ആയാൽ മറ്റ് ചെറുകക്ഷികളുടെ പിന്തുണ അടക്കം തേടി സർക്കാർ ഉണ്ടാക്കിയ ശേഷമേ ഡി കെ ശിവകുമാറും സംഘവും മടങ്ങുകയുള്ളൂ.
ഗോവയിലെ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും വ്യക്തമായി വിജയം പാർട്ടിക്ക് നൽകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചു. സർക്കാരുണ്ടാക്കുമെന്നാണ് ഡി കെ ശിവകുമാറും അവകാശപ്പെടുന്നത്. ആം ആദ്മി പാർട്ടി അടക്കമുള്ള കക്ഷികളുമായി ഹൈക്കമാണ്ട് നിയോഗിച്ച നേതൃത്വം ചർച്ച നടത്തുന്നുണ്ട്.
കഴിഞ്ഞ തവണ 13 സീറ്റ് നേടിയ ബിജെപി ഇത്തവണ നിലപാട് മെച്ചപ്പെടുത്തിയേക്കുമെന്ന പ്രതീക്ഷയിലാണ്. ഭരണ വിരുദ്ധ വികാരം ബി ജെ പി നേരിടുന്ന വെല്ലുവിളി ആണ്. മുൻ മുഖ്യമന്ത്രിയും അന്തരിച്ച നേതാവുമായ മനോഹർ പരീക്കരിന്റെ മകൻ ഉത്പൽ പരീക്കറിന്റെ വിമത സ്ഥാനാർഥിത്വവും ബി ജെ പിക്ക് തലവേദനയാണ്.ന്യൂനപക്ഷ വോട്ടുകൾ തിരിച്ചടിയാകുമെന്ന് കണ്ട് ഭൂരിപക്ഷത്തെ ഒപ്പം നിർത്താൻ ബി ജെ പി കിണഞ്ഞ് പരിശ്രമിച്ചിരുന്നു. കേവല ഭൂരിപക്ഷം ആർക്കും കിട്ടാതെ വന്നാൽ ചെറു പാർട്ടികളുമായി ചേർന്ന് വീണ്ടും അധികാരത്തിലെത്താനാകുമോ എന്ന ചർച്ചകൾ ബിജെപിയിലും സജീവമാണ്.
ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും 13 മുതല്‍ 17 സീറ്റുകള്‍ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ പ്രവചിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചനം. ടൈസ് നൗ വീറ്റോ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.
കോണ്‍ഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു. ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റാണ് ഗോവയില്‍ ടൈംസ് നൗവിന്റെ പ്രവചനം. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. 14 മുതല്‍ 18 സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചപ്പോള്‍ 15-20 സീറ്റുവരെ കോണ്‍ഗ്രസ് നേടിയേക്കാമെന്ന പ്രവചനവുമുണ്ട്.
































