പഞ്ചാബ് : കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് ക്യാബിനറ്റ് മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. മൊബൈൽ ഫോൺ വിൽപനയുമായി ബന്ധപ്പെട്ട് വ്യാജ ജിഎസ്ടി ഇൻവോയ്സുകൾ സൃഷ്ടിച്ച് 100 കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തി എന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. കഴിഞ്ഞ ദിവസം പഞ്ചാബിൽ വെച്ച് അറസ്റ്റ് ചെയ്ത അറോറയെ ചോദ്യം ചെയ്തതിന് ശേഷം അർദ്ധരാത്രിയോടെ ഗുരുഗ്രാമിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനായി കോടതി ഇദ്ദേഹത്തെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിടുകയായിരുന്നു. വരും ദിവസങ്ങളിൽ സഞ്ജീവ് അറോറയുടെ ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തുമെന്നും സൂചനയുണ്ട്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അറോറ നിഷേധിച്ചു. തന്റെ എല്ലാ ഇടപാടുകളും സുതാര്യമാണെന്നും കേസിൽ തനിക്ക് പങ്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫെബ്രുവരിയിൽ പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ആമാത്മി പാർട്ടി നേതാക്കളെ ലക്ഷ്യമിട്ട് ദേശീയ അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നു എന്ന് ആമാത്മി പാർട്ടിയും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു. ആമാത്മി പാർട്ടി നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നാണ് ഇവരുടെ പ്രധാന ആരോപണം.






























