തിരുവല്ല : സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പത്തനംതിട്ട സ്വദേശിക്ക് പുതുജീവൻ നല്‍കി തിരുവല്ല പുഷ്പഗിരി ആശുപത്രി. അസഹനീയമായ വയറുവേദനയും ഛർദിയും മൂലം വേദന അനുഭവിച്ചിരുന്ന 63 വയസ്സുള്ള പത്തനംതിട്ട സ്വദേശി പദ്‌മകുമാരിക്കാണ് ശസ്ത്രക്രിയ വേണ്ടിവന്നത്.
രോഗിയുടെ ശരീരത്തിലെ സ്പ്ളീൻ വളരെ വലിപ്പത്തിൽ വളരുന്നതായിരുന്നു അസുഖകാരണം. തുടർന്ന് നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ 43 സെന്റീമീറ്റർ നീളവും 5.5 കിലോഗ്രാം ഭാരവുമുള്ള സ്പ്ളീൻ നീക്കം ചെയ്തു. ഇന്ത്യയിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ സ്പ്ളീൻ ആണിത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം സർജനും പ്രൊഫസറുമായ ഡോ.ശശികിരൺ എം.എസ്, ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ.റോബിൻസൺ ജോർജ്, ഡോ.റോബിൻ കുര്യൻ, ഡോ.ജെയിംസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം ഡോ.രമേശ് എം, അനസ്തേഷ്യ വിഭാഗം ഡോ.തോമസ് പി.ജോർജ്, ഡോ.നിതിൻ ബോബൻ, ഡോ.ശില്പ വർഗീസ്, നഴ്സിംഗ് സ്റ്റാഫുകളായ ജ്യോതിസ്, ജിജി എന്നിവരുടെ സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
കോവിഡ് കാലത്തിൽ ശസ്ത്രക്രിയകൾ നടത്തുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വളരെ അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ അത് രോഗിയുടെ ജീവന് തന്നെ ഭീഷണി ആകുമായിരുന്നു. തുടര്‍ന്ന് മൂന്നു മണിക്കൂറോളം നീണ്ടു നിന്ന ഈ ശ്രമകരമായ ദൗത്യം ഏറ്റെടുക്കാൻ സർജറി വിഭാഗം തയാറാകുകയായിരുന്നുവെന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് പരിയാരത്ത് പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച പദ്‌മകുമാരി ഡിസ്ചാർജ് ആയി വീട്ടിലേക്കു മടങ്ങി.