ബേപ്പൂർ : ബേപ്പൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ദിനത്തിൽ അതീവ സുരക്ഷ ഒരുക്കണമെന്ന് യു.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവർ. സി.പി.എം ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷനും കലക്ടർക്കും കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ സി.പി.എം വോട്ടുകൾ ചോരും. അട്ടിമറി വിജയം നേടുകയും ചെയ്യും. വോട്ടെണ്ണൽ ദിനത്തിൽ യു.ഡി.എഫിന്റെ വിജയാഘോഷത്തിനായിരിക്കും മണ്ഡലം സാക്ഷ്യം വഹിക്കുക. 25000ൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷമായിരിക്കും നേടുക.
ടൂറിസത്തിന്റെ പേരിൽ മയക്കുമരുന്ന് കച്ചവടമാണ് നടക്കുന്നത്. ഇതിൽ ഒരുപാട് കുടുംബങ്ങൾ ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ടൂറിസം മന്ത്രി രണ്ട് ബാറുകൾകൂടി തുറക്കാനിരിക്കുന്നത്. അതുകൊണ്ട് സ്ത്രീകളും അമ്മമാരും തനിക്ക് അനുകൂലമായി നിൽക്കും. തെരഞ്ഞെടുപ്പ് ദിനത്തിൽ സംഘർഷമുണ്ടാക്കി ഇങ്ങനെയുള്ള അമ്മമാരുടെയും സ്ത്രീകളുടെയും വോട്ട് കുറക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് സമാധാനപരമായ രീതിയിൽ വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കാൻ ജില്ല കലക്ടർക്കും മുഖ്യതെരഞ്ഞെടുപ്പ് കമീഷനും കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.





























