ദോഹ : സൗദി അറേബ്യയുടെയും യു.എ.ഇയുടെയും ‘ഗോൾഡൻ വിസ’ മാതൃകയിൽ, ലോകമ്പാടുമുള്ള പ്രൊഫഷണലുകളെയും സംരംഭകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഖത്തർ പുതിയ പത്ത് വർഷത്തെ ദീർഘകാല റെസിഡൻസി പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി ദോഹയിൽ നടന്ന ‘വെബ് സമ്മിറ്റ് ഖത്തർ 2026’-ൽ പ്രഖ്യാപിച്ച ഈ പുതിയ പദ്ധതി, നിലവിലുള്ള ‘മുസ്തഖിൽ’ വിസയുടെ വിപുലീകരിച്ച രൂപമാണ്. സ്പോൺസറുടെ ആവശ്യമില്ലാതെ തന്നെ വിദേശികൾക്ക് ഖത്തറിൽ സ്വതന്ത്രമായി താമസിക്കാനും ജോലി ചെയ്യാനും സാധിക്കുമെന്നതാണ് പുതിയ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഖത്തറിലെ തൊഴിൽ വിപണിയെ കൂടുതൽ വൈവിധ്യവത്കരിക്കാനും എണ്ണയിതര വരുമാനം വർദ്ധിപ്പിക്കാനുമുള്ള ‘ഖത്തർ വിഷൻ 2030’-ന്റെ ഭാഗമായി കൂടിയാണ് ഈ വിജ്ഞാപനം.
ഖത്തർ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ‘ജുസൂർ’(Jusour) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് ഈ വിസയ്ക്കായുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രധാനമായും രണ്ട് വിഭാഗത്തിലുള്ള ആളുകളെയാണ് ഈ 10 വർഷ വിസയ്ക്കായി പരിഗണിക്കുന്നത്. സംരംഭകരും (Entrepreneurs), മുതിർന്ന ഉദ്യോഗസ്ഥരും (Senior Executives). സംരംഭക വിഭാഗത്തിൽ നൂതനമായ ആശയങ്ങളുള്ള സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് ഖത്തർ സയൻസ് & ടെക്നോളജി പാർക്ക്, ഖത്തർ ഡെവലപ്പ്മെന്റ് ബാങ്ക് തുടങ്ങിയ ഖത്തറിലെ ഏതെങ്കിലും അംഗീകൃത ബിസിനസ് ഇൻകുബേറ്ററുകളുടെ അംഗീകാരപത്രമുണ്ടെങ്കിൽ ഈ വിസയ്ക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് കഴിഞ്ഞ മൂന്ന് മാസമായി കുറഞ്ഞത് 36,500 ഖത്തർ റിയാലോ അതിന് തുല്യമൂല്യമുള്ള തുകയോ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം. ഖത്തറിന് പുറത്തുള്ളവർക്കും ഈ വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്. യു.എ.ഇ പോലുള്ള അയൽരാജ്യങ്ങളിൽ ബിസിനസ് ചെയ്യുന്ന മലയാളി സംരംഭകർക്കും ഈ പദ്ധതി വലിയ അവസരമാണ് തുറന്നുനൽകുന്നത്.
രണ്ടാമത്തെ വിഭാഗമായ മുതിർന്ന ഉദ്യോഗസ്ഥർക്ക് കുറച്ചുകൂടി കടുത്ത യോഗ്യതാ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ചെയർമാൻ, സി.ഇ.ഒ, സി.എഫ്.ഒ, സി.ടി.ഒ തുടങ്ങിയ തസ്തികകളിൽ ഇരിക്കുന്നവർക്കും എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കും ഈ വിഭാഗത്തിൽ അപേക്ഷിക്കാം. സി-സ്യൂട്ട് തസ്തികയിലുള്ളവർക്ക് പ്രതിമാസം കുറഞ്ഞത് 50,000 റിയാലും, എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക് 80,000 റിയാലും ശമ്പളം ഉണ്ടായിരിക്കണം. കൂടാതെ, അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നവരും ഖത്തർ ഐഡി ഉള്ളവരുമായിരിക്കണം. ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളിലോ പ്രമുഖ ബാങ്കുകളിലോ ജോലി ചെയ്യുന്നവരോ ആയിരിക്കണം ഇവർ. കമ്പനി മുഖേനയാണ് നാമനിർദ്ദേശം ചെയ്യേണ്ടത്.






























