ബിഹാർ : പ്രതിപക്ഷത്തെ ഇന്ത്യാസഖ്യത്തെ ഉലച്ച സുപ്രധാനനീക്കങ്ങൾക്കിടെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര തിങ്കളാഴ്ച പശ്ചിമബംഗാളിൽനിന്ന് ബിഹാറിലെത്തി. ഇന്ത്യാസഖ്യത്തിന് തുടക്കമിട്ട നേതാക്കളിലൊരാളായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധമവസാനിപ്പിച്ച് വീണ്ടും ബി.ജെ.പി. പക്ഷത്തേക്ക് ചാടിയതിനിടെയാണ് രാഹുൽ ഗാന്ധി എത്തിയത്.
ന്യായ് യാത്രയിൽ വേദിപങ്കിടുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്ന ജെ.ഡി.യു. അധ്യക്ഷൻ രായ്ക്കുരാമാനമാണ് കൂടുമാറിയത്. ഇത് ന്യായ് യാത്രയുടെ ബിഹാറിലെ ആദ്യദിനം കുറച്ചെങ്കിലും ആവേശംകെടുത്തി. നിതീഷിനെതിരേ രാഹുൽ രൂക്ഷവിമർശനമുയർത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പ്രത്യയശാസ്ത്രങ്ങൾ രാജ്യത്ത് വിദ്വേഷവും ഹിംസയും പടർത്തുന്നതാണെന്നാണ് അദ്ദേഹം പൊതുസമ്മേളനത്തിൽ വിമർശിച്ചത്.





























