മുംബൈ : ഈ വർഷം ഇന്ത്യയിൽ നിന്ന് ഓസ്‌കാറിൽ പ്രവേശിച്ച ഗുജറാത്തി ചിത്രമായ ‘ചെലോ ഷോ’ (ദി ലാസ്റ്റ് ഫിലിം ഷോ) ബാലതാരം രാഹുൽ കോലി (10) അന്തരിച്ചു. രക്താർബുദത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ ക്യാൻസർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ചെല്ലോ ഷോയിലെ ആറ് പ്രധാന ബാലതാരങ്ങളിൽ ഒരാളായിരുന്നു രാഹുൽ. സിനിമ പുറത്തിറങ്ങി ദിവസങ്ങൾ ബാക്കിനിൽക്കെ രാഹുലിന്‍റെ വിയോഗം ഏവരെയും ദു:ഖത്തിലാക്കിയിരിക്കുകയാണ്.
ഞായറാഴ്ച രാഹുലിന് തുടർച്ചയായി പനിയുണ്ടായിരുന്നെന്നും മൂന്ന് തവണ രക്തം ഛർദിച്ചതായും പിതാവ് രാമു കോലി പറഞ്ഞു. രാമു കോലിയുടെ മൂത്ത മകനാണ് രാഹുൽ. അവസാന സിനിമാ പ്രദർശനം എന്നാണ് ചെല്ലോ ഷോ എന്ന വാക്കിന്‍റെ അർത്ഥം. സംവിധായകൻ പാൻ നളിന്‍റെ തന്നെ കുട്ടിക്കാലത്തെ ഓർമകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താനെങ്ങനെ സിനിമയിൽ ആകൃഷ്ടനായെന്നാണ് നളിൻ ചിത്രത്തിലൂടെ പറയുന്നത്.
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്. ഭവിൻ റബാരിയാണ് സമയ് എന്ന ബാലനായെത്തുന്നത്. പ്രൊജക്ടർ ടെക്നീഷ്യൻ ഫസലാകുന്നത് ഭാവേഷ് ശ്രീമലിയാണ്. റിച്ച മീന, ദീപൻ റാവൽ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ. ഈ മാസം പതിനാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.





























