തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചതും മുതല്‍ സ്വപ്‌ന സുരേഷിന് ക്രഡിബിലിറ്റിയില്ലെന്ന ആരോപണമാണ് സിപിഎം സൈബര്‍ കേന്ദ്രങ്ങളും നേതാക്കളും ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ മുമ്പ് സ്വപ്‌നയുടെ വാക്കുകള്‍ ഉപയോഗിച്ചു ന്യായീകരണങ്ങളുമായി നേതാക്കളും രംഗത്തു വന്നിരുന്നു. അതേ സഖാക്കള്‍ തന്നെയാണ് ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുന്നതും.
സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തു കൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നു. സ്വപ്‌ന പറയുന്നത് ക്രഡിബിലിറ്റിയില്ലെന്ന ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ അവരുടെ വാക്കുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് മേധാവിയെ മാറ്റിയ കാര്യമാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. അജിത്കുമാറിനെതിരെ സ്വപ്ന പറഞ്ഞത് വിശ്വസിക്കാമെങ്കില്‍ അതേ ദിവസം തന്നെ സ്വപ്ന മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണം എന്തുകൊണ്ട് വിശ്വസിച്ചു കൂടാ? എന്ന ചോദ്യം രാഹുല്‍ ഉയര്‍ത്തുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ ചോദ്യം.
രാഹുലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘സ്വപ്ന പറയുന്നതില്‍ ക്രഡിബിലിറ്റിയില്ല’
സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ സിപിഎം ഉയര്‍ത്തുന്ന ഇപ്പോഴത്തെ പ്രധാനപ്പെട്ട ഡിഫന്‍സാണ് ഇത്. ആ വാദം സഖാവ് സരിത അറ്റസ്റ്റ് ചെയ്യുകയും ചെയ്തു. മുന്‍പ് സ്വപ്ന സര്‍ക്കാരിനു അനുകൂലമായി പറഞ്ഞപ്പോള്‍ സ്വപ്നയുടെ വാക്കുകള്‍ ആധികാരികാരികമായിരുന്നല്ലോ എന്ന് ഓര്‍മ്മപ്പെടുത്തി ബുദ്ധിമുട്ടിക്കുന്നില്ല.
ചോദിക്കാനുള്ളത് മറ്റൊന്നാണ്, ക്രഡിബിള്‍ അല്ലായെന്ന് നിങ്ങള്‍ തന്നെ പറയുന്ന സ്വപ്നയുടെ പുതിയ ആരോപണത്തിന്റെ പേരില്‍ നിങ്ങള്‍ വിജിലന്‍സ് എഡിജിപി അജിത്കുമാറിനെ വിജിലന്‍സ് തലപ്പത്ത് നിന്ന് നീക്കിയത് എന്തിനാണ്?
അജിത്കുമാറിനെതിരെ സ്വപ്ന പറഞ്ഞത് വിശ്വസിക്കാമെങ്കില്‍ അതേ ദിവസം തന്നെ സ്വപ്ന മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണം എന്തുകൊണ്ട് വിശ്വസിച്ചു കൂടാ? വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് എം.ആര്‍.അജിത്കുമാറിനെ നീക്കിയത് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നും സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുമാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണുമായി ഒരു ദിവസം മുപ്പതിലേറെ തവണ സംസാരിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അജിത്കുമാറിനെ വൈകാതെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. തന്റെ രഹസ്യ മൊഴി പിന്‍വലിപ്പിക്കാന്‍ മദ്ധ്യസ്ഥനായി എത്തിയ ഷാജ് കിരണിന്റെ വാട്ട്‌സ് ആപ്പിലൂടെ അജിത്കുമാര്‍ പലതവണ വിളിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ അജിത്കുമാര്‍ ഷാജിനെ വിളിച്ചതായി കണ്ടെത്തി.
ഇതു സംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജിത്കുമാറിനെ ഇന്നലെ വൈകുന്നേരം ഡി.ജി.പി അനില്‍കാന്ത് പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയിരുന്നു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഡി ജി പി ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനുപിന്നാലെയാണ് വിജിലന്‍സ് ചുമതലയില്‍ നിന്ന് മാറ്റാന്‍ തീരുമാനമുണ്ടായത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന അജിത്കുമാറിനെ അടുത്തിടെയാണ് വിജിലന്‍സ് മേധാവിയായി നിയമിച്ചത്. അജിത്കുമാറിനൊപ്പം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ്‌സാഖറെയും വിളിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സാഖറെ അത് നിഷേധിച്ചു.































