ന്യൂഡല്‍ഹി : രാജ്യത്തെ റെയില്‍വേ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ നീക്കം രാജ്യത്തെ ജനങ്ങള്‍ പൊറുക്കില്ലെന്നും രാഹുല്‍ ഗാന്ധി പറയുന്നു. സ്വകാര്യ പങ്കാളിത്തതോടെ 109 റൂട്ടുകളില്‍ യാത്രാ ട്രെയിനുകള്‍ ഓടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യാത്രാ തീവണ്ടികള്‍ സര്‍വ്വീസ് നടത്തുന്നതിനായി സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
‘റെയില്‍വേ പാവപ്പെട്ട ജനങ്ങളുടെ ജീവനാഡിയാണ്. സര്‍ക്കാര്‍ അതും അവരില്‍ നിന്ന് തട്ടിയെടുക്കുകയാണ്. നിങ്ങള്‍ക്ക് വേണ്ടത് എടുത്തോളൂ. പക്ഷേ ഒന്നോര്‍മ്മിക്കുക, രാജ്യത്തെ ജനങ്ങള്‍ ഇതിന് യോജിച്ച മറുപടി നല്‍കും.’ രാഹുല്‍ ട്വീറ്റ് ചെയ്തു.
റെയില്‍വേ സ്വകാര്യവത്‌കരിക്കുന്നതിന്റെ ആദ്യപടിയായി പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വ്വീസിനായി കേന്ദ്രം സ്വകാര്യകമ്പനികളെ ക്ഷണിച്ചിരുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം സ്വകാര്യ കമ്പനികള്‍ക്ക് 35 വര്‍ഷം ട്രെയിന്‍ സര്‍വ്വീസ് നടപ്പാക്കാന്‍ സാധിക്കും. 109 റൂട്ടുകളിലായി 151 ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള നിര്‍ദ്ദേശമാണ് മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനായി 30,000 കോടി രൂപയുടെ സ്വകാര്യനിക്ഷേപം തേടുമെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ലോകത്തെ ഏറ്റവും വലിയ റെയില്‍വേ നെറ്റ്‌വർക്കാണ് ഇന്ത്യയിലേത്. 13,000 ട്രെയിനുകളാണ് രാജ്യത്ത് സര്‍വ്വീസ് നടത്തുന്നത്. 12 ലക്ഷം ആളുകളാണ് റെയില്‍വേയില്‍ ജോലി ചെയ്യുന്നത്. പാസഞ്ചര്‍ സര്‍വ്വീസുകളിലെ ഒരു വലിയഭാഗം സബ്സിഡിയിലാണ് പ്രവര്‍ത്തിക്കുന്നത്. തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത വിധം വലിയ നഷ്ടത്തിലേക്കാണ് ഇത് റെയില്‍വേ മന്ത്രാലയത്തെ നയിക്കുന്നത്.































