കോട്ടയം: കോട്ടയം ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. പടിഞ്ഞാറൻ മേഖലയായ അയ്മനം, ഇല്ലിക്കൽ, തിരുവാർപ്പു തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറി. വൈക്കത്തും പല സ്ഥലങ്ങളിലും വെള്ളം കയറി.
ശക്തമായ മഴ പെയ്യാത്തത് നേരിയ ആശ്വാസം തരുന്നുണ്ടെങ്കിലും അപകടഭീതി പൂർണമായി ഒഴിഞ്ഞിട്ടില്ല. വെള്ളം കയറാനും ഉരുൾപൊട്ടാനും സാധ്യതയുള്ള പ്രദേശങ്ങൾ ഇപ്പോഴും ജാഗ്രതയിലാണ്. വൈക്കം തലയാഴം മാരാംവീട് ഭാഗത്ത് കടവിൽ കുളിക്കാനിറങ്ങിയയാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. വൈക്കത്തിനു സമീപമുള്ള താഴ്‌ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. ശക്തമല്ലാത്ത മഴയുമുണ്ട്. ടിവി പുരം, ഉദയനാപുരം പഞ്ചായത്തുകളിൽ താഴ്‌ന്ന പ്രദേശങ്ങളിലുള്ള റോഡുകളിലും നിരവധി വീടുകളിലും വെള്ളം കയറി. ഉദയനാപുരത്തെ വാഴമന റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.
അയ്‌മനം, കുമരകം ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. മണിമലയാറ്റിലും പുല്ലകയാറ്റിലും ജലനിരപ്പ് താഴ്‌ന്നു. മുണ്ടക്കയം കോസ്‌വേ, എരുമേലി ഓരുങ്കൽ പാലം, മൂക്കംപെട്ടി കോസ്‌വേ എന്നിവിടങ്ങളിൽ അടിഞ്ഞ മാലിന്യം നാട്ടുകാരും ഫയർ ആൻഡ് റെസ്‌ക്യു ജീവനക്കാരും ചേർന്ന് നീക്കി. മീനച്ചിലാറ്റിലും വെള്ളം താഴ്‌ന്നിട്ടുണ്ട്. മൂന്നിലവ് മണ്ണിടിച്ചിൽ ഭീതിയിൽ തന്നെയാണ്. മണർകാട്ട് വെള്ളം നിറഞ്ഞ റബർ തോട്ടത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന പതിനാറുകാരനായ വിദ്യാർഥി മുങ്ങിമരിച്ചു.





























