മുംബൈ : അശ്ലീലചിത്രം നിർമിച്ചതിന്റെപേരിൽ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാൽ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന് മുംബൈ പോലീസ്. കുന്ദ്രയ്ക്ക് ജാമ്യം നൽകുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ജാമ്യാപേക്ഷയെ എതിർത്ത് മുംബൈ പോലീസ് വ്യക്തമാക്കി. ജാമ്യം ലഭിച്ചാൽ കുറ്റം വീണ്ടും ചെയ്തേക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു. അതേസമയം കേസ് ഇനി ഓഗസ്റ്റ് 20 ന് പരിഗണിക്കും. കഴിഞ്ഞ മാസമാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.
ഏപ്രിലിൽ ഫയൽചെയ്ത എഫ്.ഐ.ആറിൽ തന്റെ പേരില്ലായിരുന്നുവെന്നാണ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കുന്ദ്രയുടെ വാദം. അന്നത്തെ കുറ്റപത്രത്തിൽ പേരുള്ളവർ ഇപ്പോൾ ജാമ്യംനേടി പുറത്തുനടക്കുകയാണെന്നും കുന്ദ്ര കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു. ഇതിനുള്ള മറുപടിയിലാണ് ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമാണെന്നും എല്ലാ വീഡിയോകളും അപ് ലോഡ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും മുംബൈ പോലീസ് അറിയിച്ചത്. ജാമ്യംനേടിയാൽ കുന്ദ്ര വീണ്ടും ഇതേ കുറ്റം ചെയ്തേക്കാം.
കേസിലെ ഇരകൾ സാമ്പത്തിക പരാധീനതയുള്ള സ്ത്രീകളാണ്. പ്രതി പുറത്തെത്തിയാൽ ഈ സ്ത്രീകൾ നിർണായക തെളിവുകൾ നൽകാൻ മുന്നോട്ടു വരാനുള്ള സാധ്യത അടയ്ക്കുകയാണെന്നും പോലീസ് പറഞ്ഞു. കേസിലെ പ്രതിയും ഇപ്പോൾ ഒളിവിൽ കഴിയുകയും ചെയ്യുന്ന പ്രദീപ് ബക്ഷിയുടെ ബന്ധുകൂടിയാണ് കുന്ദ്ര. അതിനാൽ കുന്ദ്ര പുറത്തുവന്നാൽ ഇരുവരും തമ്മിൽ ബന്ധപ്പെടാനും ബക്ഷിയെ കേസിൽനിന്ന് രക്ഷിക്കാനുമുള്ള സാധ്യതയുണ്ടാകും. ബ്രിട്ടീഷ് പൗരൻകൂടിയായ കുന്ദ്ര രക്ഷപ്പെടാനുള്ള സാധ്യതയുമുണ്ടാകുമെന്ന് മുംബൈ പോലീസ് പറഞ്ഞു.