തിരുവനന്തപുരം : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തയച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോസമസിനെ രൂക്ഷമായി വിമര്‍ശിച്ചു കാസർകോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ വി തോമസ് അന്തസോടെ പാര്‍ട്ടിയില്‍ നില്‍ക്കണമെന്നും ഇല്ലെങ്കില്‍ പുറത്തു പോകണമെന്നുമായിരുന്നു ഉണ്ണിത്തിന്റെ വിമര്‍ശനം.
സിപിഎം പരിപാടിയില്‍ പങ്കെടുത്തേ മതിയാകൂ എന്ന വാശി എന്തിനാണെന്നും ഉണ്ണിത്താന്‍ ചോദിച്ചു. കോണ്‍ഗ്രസില്‍ നിന്നും നേടാവുന്നതെല്ലാം കെ വി തോമസ് നേടിയിട്ടുണ്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു. നേരത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുന്നതിന് ശശി തരൂര്‍ എം പിക്ക് ഹൈ കമാന്‍ഡ് അനുമതി നിഷേധിച്ചിരുന്നു.
സോണിയ ഗാന്ധി നേരിട്ട് തന്നെ സിപിഎം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് തരൂരിനോട് ആവശ്യപ്പെടുകയായിരുന്നു. കേരളത്തിലെ പാര്‍ട്ടി നേതൃത്വം തരൂരിന് വിലക്കുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ കെപിസിസിയുടെ വിലക്ക് അംഗീകരിക്കാന്‍ തരൂര്‍ തയ്യാറായിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് കേരള ഘടകത്തെ വെല്ലുവിളിക്കരുതെന്ന നിര്‍ദ്ദേശം സോണിയയില്‍ നിന്നും തരൂരിന് കിട്ടിയത്.
എന്നിട്ടും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കാനാണ് കെ വി തോമസ് ഒരുങ്ങുന്നത്. സോണിയക്ക് കത്തയച്ച കാര്യം കെ വി തോമസും സ്ഥിരീകരിച്ചിരുന്നു. ഒമ്പതാം തീയതി വരെ സമയമുണ്ടെന്നും ഹൈക്കമാന്‍ഡ് നിലപാട് അറിഞ്ഞശേഷം തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ താക്കീതുകള്‍ വിലവയ്ക്കുന്നില്ലെന്ന തരത്തിലാണ് കെ വി തോമസില്‍ നിന്നുണ്ടാകുന്ന വാക്കുകളും പ്രവര്‍ത്തികളും.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്നാണ് സുധാകരന്റെ നിര്‍ദ്ദേശം. എന്നാല്‍ തോമസ് ഇപ്പോള്‍ പറയുന്നത്, സിപിഎം ചടങ്ങില്‍ പോകുന്നതിന് കെപിസിസിയുടെ അനുമതിയാണോ വേണ്ടതെന്ന് എ ഐ സി സിയാണ് പറയേണ്ടതെന്നാണ്. കെപിസിസി പ്രസിഡന്റ് പറയുന്നതിനെല്ലാം മറുപടി പറയാനാകില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.
കെ വി തോമസിന്റെ പ്രവര്‍ത്തിക്കെതിരേ കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന്‍ ആഞ്ഞടിച്ചതും ഇതിന്റെ സൂചനയാണ്. സിപിഎം പാര്‍ട്ട് കോണ്‍ഗ്രസിന്റെ ഭാഗമായി ഏപ്രില്‍ 6 മുതല്‍ 10 വരെ നടക്കുന്ന സെമിനാറിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ മണിശങ്കര്‍ അയ്യര്‍, ശശി തരൂര്‍, കെ വി തോമസ് എന്നിവരെയായിരുന്നു ക്ഷണിച്ചിരുന്നത്.
പങ്കെടുക്കാന്‍ തരൂര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ രംഗത്തു വന്ന കെപിസിസി ഒരു കോണ്‍ഗ്രസ് നേതാവ് പോലും സിപിഎം സെമിനാറില്‍ പങ്കെടുക്കരുതെന്ന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ ശശി തരൂരും കെ വി തോമസും എത്തുമെന്നു തന്നെയാണ് പ്രതീക്ഷയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍ പറയുന്നത്. ഇരുവരും ഇതുവരെ അസൗകര്യം അറിയിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. തൃക്കാക്കര സീറ്റു ലക്ഷ്യമിട്ടാണ് കെ വി തോമസ് മറുകണ്ടം ചാടുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു കിട്ടിയില്ലെങ്കില്‍ കെ.വി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്നാണ് അഭ്യൂഹം. സിപിഎം – ബിജെപി നേതൃത്വങ്ങളുമായി അദ്ദേഹം രഹസ്യചര്‍ച്ച നടത്തിയെന്നാണ് സൂചന. ഇതില്‍ പാര്‍ട്ടിയില്‍ കാര്യമായസ്ഥാനം നല്‍കിയാല്‍ ബിജെപിയിലേക്ക് ചേരാമെന്ന് കെ.വി തോമസ് അറിയിച്ചിട്ടുണ്ടെന്നാണ് ബിജെപി നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന സൂചനം എന്നാല്‍ ഈ കാര്യം ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലാണെന്നുമാണ് അഭ്യൂഹങ്ങള്‍.
































