കോന്നി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലയിലെ റംമ്പൂട്ടാൻ വിപണിയും വൻ പ്രതിസന്ധിയിൽ. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് സാധാരണയായി റംമ്പൂട്ടാൻ പൂവിടുന്ന സമയം. മെയ് മുതൽ ജൂലൈ മാസങ്ങളിലാണ് റംബൂട്ടാൻ വിളവെടുപ്പിന് പാകമാകുന്നത്. എന്നാൽ ഇത്തവണ റമ്പൂട്ടാൻ വിളവെടുപ്പ് കാലത്താണ് കൊവിഡ് വ്യാപനമുണ്ടായത് എന്നതിനാൽ കർഷകർ വലിയ തിരിച്ചടിയാണ് ഈ മേഖലയിൽ നേരിടുന്നത്.
സാധരണയായി തമിഴ്നാട് നിന്നും ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തുന്ന ആളുകളാണ് മലയോരമേഖലയിലെ റമ്പൂട്ടാൻ വിലയ്ക്കെടുക്കുന്നത്. പഴുത്ത് പാകമാകുന്നതിന് മുൻപ് തന്നെ കർഷകരെ സമീപിക്കുന്ന ഇവർ മരം വല കൊണ്ട് മൂടി പാകമാകുമ്പോൾ വില നൽകി വിളവെടുത്ത് കൊണ്ടുപോവുകയാണ് പതിവ്. എന്നാൽ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റംമ്പൂട്ടാൻ വിപണി നഷ്ടമായതോടെ ഇത് വിലയ്ക്കെടുക്കാനും ആളില്ലാതെയായി.
കോന്നി, തണ്ണിത്തോട്, പ്രമാടം, അരുവാപ്പുലം,ചിറ്റാർ, സീതത്തോട്, മലയാലപ്പുഴ, ഏനാദിമംഗലം, കലഞ്ഞൂർ തുടങ്ങി കോന്നി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നൂറുകണക്കിന് മരങ്ങളാണ് പൂത്തുലഞ്ഞ് നിൽക്കുന്നത്. വലിയ കായ്‌വ് ഉള്ള മരങ്ങളിൽ നിന്ന് കർഷകർക്ക് വൻ ലാഭവും ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ഇതും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് കർഷകർ. വിളഞ്ഞ് പഴുത്ത പഴങ്ങൾ അധികകാലം നിർത്തിയാൽ ഇവ നശിക്കുകയും ചെയ്യും. തായ് ലന്റ് ആണ് റമ്പൂട്ടാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രാജ്യം. മലായ് ദീപ സമൂഹങ്ങളാണ് റമ്പൂട്ടാന്റെ ജന്മദേശം. നിബിഡം എന്ന അർഥം വരുന്ന റമ്പൂട്ട് എന്ന മലായി വാക്കിൽ നിന്നാണ് ഈ പേര് ലഭിച്ചത്.