തിരുവനന്തപുരം : നിയമസഭയുടെ അന്തസ് ഇടിച്ചു താഴ്ത്തിയ സ്പീക്കറായി പി.ശ്രീരാമകൃഷ്ണനെ കാലം വിലയിരുത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സഭയുടെ അന്തസ് സ്പീക്കർ തകർത്തെറിഞ്ഞു. കഴിഞ്ഞ സഭയിൽ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞ സംഘത്തിലെ ഒരാളാണ് ശ്രീരാമകൃഷ്ണൻ. സ്പീക്കറുടെ കസേര തകർത്തയാൾ സ്പീക്കറായശേഷം അംഗങ്ങൾ മാന്യതയോടെ പെരുമാറണം എന്നു പറയുന്നതിൽ വൈരുദ്ധ്യമുണ്ട്. അപമര്യാദയായി പെരുമാറിയതിനു പി. ശ്രീരാമകൃഷ്ണനെ മുൻപു സഭ താക്കീതു ചെയ്തിട്ടുണ്ട്. അങ്ങനെ ഒരാൾ സ്പീക്കർ സ്ഥാനത്തിരുന്നാൽ മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
ചരിത്രത്തിൽ ഒരു സ്പീക്കർക്കെതിരെയും കള്ളക്കടത്തു കേസിൽ വാർത്ത വന്നിട്ടില്ല. സ്വർണക്കടത്തു കേസിലെ പ്രതികളുമായി സ്പീക്കറുടെ ബന്ധം സംശയകരമാണ്. സ്പീക്കറുടെ പദവിയിലിരുന്ന് യോഗ്യതയില്ലാത്ത കാര്യങ്ങൾ ചെയ്തതുകൊണ്ടാണ് പ്രതിപക്ഷത്തിനു പ്രമേയം കൊണ്ടുവരേണ്ടി വന്നത്. സ്പീക്കറുടെ പഴ്സനൽ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ അതു തടസപ്പെടുത്താന്‍ ശ്രമിച്ചു. സ്വപ്നയുമായി സ്പീക്കർക്ക് എന്താണ് ബന്ധമെന്നു വെളിപ്പെടുത്തണമെന്നും ചെന്നിത്തല പറഞ്ഞു.