തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ട് ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലു ലക്ഷത്തി മുപ്പതിനാലായിരം വ്യാജ വോട്ടുകളുണ്ടെന്നും ഇത് സംബന്ധിച്ച് താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ വിശദാംശങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. വെബ്‌സൈറ്റിലും ഈ വിവരങ്ങൾ പ്രസിദ്ധപ്പെട്ടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത് വ്യാപകമായി വ്യാജവോട്ട് ചേർത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധന വിഷയത്തിൽ ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ കള്ളക്കളിക്കുള്ള തെളിവാണിത്. സർക്കാരുമായി ഇഎംസിസി ഒപ്പിട്ട ധാരണാപത്രം ഇപ്പോഴും റദ്ദാക്കിയിട്ടില്ല. വീണ്ടും അധികാരത്തിൽ വന്നാൽ കരാർ നടപ്പാക്കാൻ വേണ്ടിയാണ് ധാരണാപത്രം റദ്ദാക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അവസരം കിട്ടിയപ്പോഴെല്ലാം നരേന്ദ്ര മോദിയെ പുകഴ്ത്തുകയാണ് പിണറായി വിജയൻ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. ലാവ്‍ലിൻ കേസ് 28 തവണ മാറ്റിവെക്കുന്നതിലായിരുന്നു പിണറായിക്ക് താത്പര്യമെന്നും മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനും നരേന്ദ്ര മോഡിയു ഭായി-ഭായി കളിക്കുകയാണ്. കേന്ദ്രത്തിൽ നിന്ന് കേരളത്തിന് വേണ്ട ഒന്ന് വാങ്ങിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസ് ബി.ജെ.പിയുമായി ചേർന്ന് അട്ടിമറിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.